ആലപ്പുഴ കുടിവെള്ള പദ്ധതി അഴിമതി; വിജിലൻസ് അന്വേഷണം സർക്കാർ ഉടൻ പ്രഖ്യാപിക്കും

ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ സമഗ്ര വിജിലൻസ് അന്വേഷണം സർക്കാർ ഉടൻ പ്രഖ്യാപിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലയിൽ നിന്നുള്ള രണ്ട് മന്ത്രിമാർ, മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഒപ്പം കുടിവെള്ള അഴിമതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഭരണകക്ഷിയായ സിപിഐകൂടി സമരത്തിനിറങ്ങിയതോടെ സമഗ്ര വിജിലൻസ് അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇപ്പോൾ നടക്കുന്ന വിജിലൻസ് ക്വിക്ക് വെരിഫിക്കേഷനിൽ തന്നെ അഴിമതി സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ലഭിച്ചിട്ടുണ്ട്.
പാലാരിവട്ടത്തെക്കാൾ വലിയ അഴിമതി ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ നടന്നെന്ന് ആദ്യം പറഞ്ഞത് സർക്കാരിന്റെ ഭാഗമായ സിപിഐ തന്നെയാണ്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജലഅതോറിറ്റി ഓഫീസിനു മുന്നിൽ ജില്ലാ സെക്രട്ടറിയുടെ സത്യാഗ്രഹം തുടരുന്നു. കരാറുകാരനും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ചേർന്ന് കോടികൾ തട്ടിയെന്ന് സിപിഐ നേതാക്കൾ ആവർത്തിച്ച് പറയുന്നു. ഇതിനിടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനെ ചൊല്ലി ജില്ലയിലെ മന്ത്രിമാർ തമ്മിൽ തർക്കമുണ്ടായെങ്കിലും, സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്നതിൽ ജി സുധാകരനും തോമസ് ഐസക്കിനും ഒരേ നിലപാടാണ്. ഇരുവരും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അഴിമതിക്കാരുടെ പേര് സഹിതം മന്ത്രി ജി സുധാകരൻ വിജിലൻസിന് കൈമാറിയിരുന്നു. ഇതേ തുടർന്നുള്ള പ്രാഥമിക അന്വേഷണത്തിൽ വിജിലൻസിന് അഴിമതി സംബന്ധിച്ച കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ആലുവ സ്വദേശിയായ കരാറുകാരനും, രാജസ്ഥാനിലെ പൈപ്പ് കമ്പനിയും, ഗുണനിലവാര പരിശോധനയിൽ അട്ടിമറി നടത്തിയവരുമെല്ലാം വിജിലൻസിന്റെ പട്ടികയിലുണ്ട്. ക്വിവിയിലെ റിപ്പോർട്ടു കൂടി പരിഗണിച്ചാകും കുടിവെള്ള പദ്ധതി അഴിമതിയിൽ സമഗ്ര വിജിലൻസ് അന്വേഷണം സർക്കാർ പ്രഖ്യാപിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here