ശബരിമല സുരക്ഷാ ക്രമീകരണത്തിൽ മാറ്റം വരുത്തണമോ എന്ന കാര്യത്തിൽ പൊലീസ് തീരുമാനം ഇന്നുണ്ടായേക്കും

മണ്ഡല മകരവിളക്ക് തീർഥാടന കാലത്തെ ശബരിമല സുരക്ഷാ ക്രമീകരണത്തിൽ മാറ്റം വരുത്തണമോ എന്ന കാര്യത്തിൽ പൊലീസ് തീരുമാനം ഇന്നുണ്ടായേക്കും. യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്ത പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങളിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ ഡിജിപി നിയമ വിദഗ്ധരുമായി ഇന്ന് ആശയ വിനിമയം നടത്തും. ഇന്നലെ ശബരിമലയിലെ ചീഫ് പൊലീസ് കോർഡിനേറ്റർ എഡിജിപി ഷേഖ് ദർവേഷ് സാഹിബ് സുരക്ഷാ ക്രമീകരണങ്ങളും കോടതി വിധിയെ തുടർന്നുള്ള സ്ഥിതിഗതകളും ഡിജിപിയെ ധരിപ്പിച്ചിരുന്നു.
സ്ത്രീകൾ ശബരിമലയിലെത്തിയാൽ സംരക്ഷണം നൽകില്ലെന്ന സർക്കാർ നിലപാടുള്ളതിനാൽ കൂടുതൽ സുരക്ഷയ്ക്ക് സാധ്യതയില്ലെന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തതക്കായി ഡിജിപി ലോക് നാഥ് ബെഹ്‌റ ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായും അഡ്വക്കറ്റ് ജനറലുമായും ആശയവിനിമയം നടത്തും. യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്ത പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങളിലെ ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഡി.ജി.പി നിയമ വിദഗ്ധരുമായി ആശയവിനിമയം നടത്തുന്നത്.
നവംബർ 15 മുതൽ ജനുവരി 16 വരെ അഞ്ച് ഘട്ടങ്ങളിലായുള്ള സുരക്ഷക്കായി പതിനായിരം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്ത് ഇത്തവണ വനിതാ പൊലീസുകാരെ വിന്യസിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഭീഷണി തുടരുന്നതിനാൽ ശബരിമലയിൽ കൂടുതൽ ജാഗ്രതയും പാലിക്കുന്നുണ്ട്. നിലയ്ക്കൽ തന്നെയാണ് ഇത്തവണയും ബേസ് ക്യാംമ്പ്. സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണം. കെഎസ്ആർടിസി ബസുകൾക്ക് മാത്രമാണ് പമ്പ വരെ പ്രവേശനാനുമതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here