ഫാത്തിമ ലത്തീഫിന്റേത് തൂങ്ങിമരണമെന്ന് എഫ്‌ഐആർ

മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിൻേത് തൂങ്ങിമരണമെന്ന് എഫ്‌ഐആർ. നൈലോൺ കയറിലാണ് ഫാത്തിമ തൂങ്ങിയതെന്നും എഫ്‌ഐആറിൽ പറയുന്നു. ഫാത്തിമയുടെ മരണം പൊലീസിൽ അറിയിച്ചത് ഹോസ്റ്റൽ വാർഡനാണ്. വിദ്യാർത്ഥിനി തൂങ്ങി നിൽക്കുന്നത് കണ്ട സഹപാഠിയുടെ പേരും എഫ്‌ഐആറിലുണ്ട്. ഫാത്തിമ വിഷമിച്ചിരുന്നത് കണ്ടുവെന്ന സഹപാഠികളുടെ മൊഴിയും എഫ്‌ഐആറിലുണ്ട്.
അതേസമയം, ഫാത്തിമയുടെ മരണത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയിൽ എത്തും. വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ സെക്രട്ടറി ആർ സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടു. വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കേന്ദ്രസഹമന്ത്രി വി മുരളീധരനും ആശയ വിനിമയം നടത്തി. പെൺകുട്ടിയുടെ അച്ഛനുമായും മുരളീധരൻ സംസാരിച്ചു.
Read also: ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ അധ്യാപകൻ സുദർശൻ പത്മനാഭനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും
ഫാത്തിമയുടെ ആത്മഹത്യയിൽ നീതി നേടി കുടുംബം നടത്തുന്ന പോരാട്ടത്തിന് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിന്ന് നിരവധി പ്രമുഖ നേതാക്കൾ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പിന്തുണ അറിയിച്ച് കൊല്ലം രണ്ടാം കുറ്റിയിലെ ഇവരുടെ വീട്ടിലെത്തി.
ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ രാവിലെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാത്രിയും കൊല്ലത്തെ വീട്ടിലെത്തി ഇവർക്ക് പിന്തുണ അറിയിച്ചിരുന്നു. കെഎസ്‌യു, എസ്എഫ്‌ഐ, എംഎസ്എഫ് തുടങ്ങിയ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംസ്ഥാന പ്രതിനിധികളും ഫാത്തിമയുടെ വീട്ടിൽ നേരിട്ടെത്തി പിന്തുണ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here