ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ടതായി എൻ കെ പ്രേമചന്ദ്രൻ എംപി

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടതായി എൻ കെ പ്രേമചന്ദ്രൻ എം പി. ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പിൽ ചെന്നൈ ഐഐടിയിലെ അധ്യാപകന്റെ പേര് പരാമർശിച്ചിട്ടുണ്ട്. മൂന്ന് അധ്യാപകർക്കെതിരെ ശക്തമായ തെളിവുകളുമുണ്ട്. ഹരാസ്മെന്റിന്റെ ഭാഗമായുള്ള മരണമാണ് ഫാത്തിമ ലത്തീഫിന്റേതെന്നും എംപി കൂട്ടിച്ചേർത്തു.
തമിഴ്നാട് സംസ്ഥാനത്തെ ക്രമസമാധാനപ്രശ്നം കൂടിയാണിതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഐഐടി സ്ഥിതി ചെയ്യുന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റംഗം ടി ആർ ബാലുവും ഉന്നയിച്ചെന്നും എൻ കെ പ്രേമചന്ദ്രൻ അറിയിച്ചു.
അതിനിടെ ഫാത്തിമയുടെ മരണത്തിന് കാരണക്കാരായവരെ വെള്ളിയാഴ്ചയ്ക്കകം അറസ്റ്റ് ചെയ്തില്ലെങ്കിൽ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുമെന്ന് പിതാവ് അബ്ദുൾ ലത്തീഫ് പറഞ്ഞു. ഫാത്തിമയുടെ ലാപ്‌ടോപ്പിലും ടാബിലും ചില നിർണായക തെളിവുകളുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷം ഇവ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here