ഫാത്തിമയുടെ മരണത്തിൽ കൃത്യമായ അന്വേഷണം ഉറപ്പ് വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി

മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം ഉറപ്പ് വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യം. മിടുക്കിയായ വിദ്യാർത്ഥിനിയെ നഷ്ടമായതിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ സുബ്രഹ്മണ്യം സത്യം വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞു. മദ്രാസ് ഐഐടിയിൽ തെളിവെടുപ്പിനെത്തിയതായിരുന്നു അദ്ദേഹം. ഐഐടി അധികൃതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അതിനിടെ ഫാത്തിമയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടതായി എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പിൽ ചെന്നൈ ഐഐടിയിലെ അധ്യാപകന്റെ പേര് പരാമർശിച്ചിട്ടുണ്ട്. മൂന്ന് അധ്യാപകർക്കെതിരെ ശക്തമായ തെളിവുകളുമുണ്ട്. ഹരാസ്മെന്റിന്റെ ഭാഗമായുള്ള മരണമാണ് ഫാത്തിമ ലത്തീഫിന്റേതെന്നും എംപി പറഞ്ഞിരുന്നു.
ഫാത്തിമയുടെ മരണത്തിന് കാരണക്കാരായവരെ വെള്ളിയാഴ്ചയ്ക്കകം അറസ്റ്റ് ചെയ്തില്ലെങ്കിൽ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുമെന്നാണ് പിതാവ് അബ്ദുൾ ലത്തീഫ് വ്യക്തമാക്കിയിരിക്കുന്നത്. ഫാത്തിമയുടെ ലാപ്‌ടോപ്പിലും ടാബിലും ചില നിർണായക തെളിവുകളുണ്ടെന്നും നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷം അവ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും അബ്ദുൾ ലത്തീഫ് അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here