വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം; സംസ്ഥാന സർക്കാരിന് പിബിയിൽ വിമർശനം

വിദ്യാർത്ഥികൾക്കെതിരെ യു എപിഎ ചുമത്തിയതിൽ സംസ്ഥാന സർക്കാന് പിബിയിൽ വിമർശനം. മുഖ്യമന്ത്രി നൽകിയ വിശദീകരണം തൃപ്തമല്ലെന്നും ഒരു വിഭാഗം അംഗങ്ങൾ നിലപാടെടുത്തു. ആക്ടിവിസ്റ്റുകൾക്ക് കയറാനുള്ള വേദിയല്ല ശബരിമല എന്ന ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രസ്ഥാവനയെയും പിബി വിമർശിച്ചു.
പാർലമെന്റിന്റെ അകത്തും പുറത്തും യുഎപിഎ കരിനിയമമാണെന്നാണ് സിപിഐഎം നിലപാട്. സിപിഐഎം ഭരിക്കുന്ന സംസ്ഥാനത്തു തന്നെ യുഎപിഎ ചുമത്തിയത് അനുചിതമായെന്ന് പിബി വിലയിരുത്തി. ഇപ്പോൾ സർക്കാർ വിഷയത്തിൽ ഇടപെട്ടാൽ പൊലീസിന്റെ സ്വതന്ത്ര അധികാരത്തിന്മേലുള്ള കൈകടത്തലാകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാന സർക്കാറിന്റെ മുന്നിൽ നിയമപരമായി വിഷയം എത്തുമ്പോൾ ഉചിതമായി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിബിയെ അറിയിച്ചു. വിശദീകരണത്തിൽ ഒരു വിഭാഗം അംഗങ്ങൾ അതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മറ്റിയ്ക്ക് വിഷയം വിട്ടു.
ആക്ടിവിസ്റ്റുകൾക്ക് കയറാനുള്ള വേദിയല്ല ശബരിമല എന്ന ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രസ്താവന പിബി തള്ളി. മുഖ്യമന്ത്രി പറഞ്ഞതാണ് പാർട്ടി നയം. ബലം ഉപയോഗിച്ച് ആരേയും ശബരിമലയിൽ കയറ്റില്ല. ലിംഗ സമത്വം വേണമെന്നു തന്നെയാണ് പാർട്ടി നിലപാടെന്നും പിബി ആവർത്തിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here