കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളെ പോലും വളഞ്ഞിട്ട് തല്ലി; ജെഎൻയു പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം

ജെഎൻയു വിദ്യാർത്ഥികൾക്ക് എതിരായ പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളെ പോലും പൊലിസ് അതിക്രൂരമായി മർദ്ദിച്ചതായി വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് ആരോപിച്ചു. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിന് ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ഇന്നലെ പാർലമെന്റ് മാർച്ചിനിടെ വിളക്കുകൾ അണച്ച് ബലം പ്രയോഗിച്ചാണ് വിദ്യാർത്ഥികളെ റോഡിൽ നിന്ന് നീക്കം ചെയ്തത്. പരുക്കേറ്റ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് പോലും പൊലീസ് വൈദ്യസഹായം നിഷേധിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു. ഫീസ് വർധനവ് പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
സംസാരിക്കാൻ തയ്യാറാകാത്ത വി.സി രാജിവയ്ക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. അതേ സമയം, വിദ്യാർത്ഥികൾക്കെതിരെ വീണ്ടും ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നിരോധനാജ്ഞ ലംഘിച്ചു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ക്യാമ്പസിനെ സാധാരണ നിലയിലാക്കാൻ മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതി നാളെ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയേക്കും. പൊലീസ് അതിക്രമത്തിനെതിരെ ജെഎൻയു അധ്യപക യൂണിയനും ക്യാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here