അയോധ്യ, ശബരിമല വിധികളെ രൂക്ഷമായി വിമർശിച്ച് പ്രകാശ് കാരാട്ട്

അയോധ്യ, ശബരിമല സുപ്രിം കോടതി വിധികളെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌യുടെ കാലത്ത് വിശ്വാസവും മറ്റുകാര്യങ്ങളും ഭൂരിപക്ഷവാദത്തിന് സന്ധി ചെയ്തെന്നാണ് ആരോപണം. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ നുഴഞ്ഞുകയറ്റത്തിൽ നിന്ന് സുപ്രിം കോടതിയും അന്യമല്ലെന്ന് അദ്ദേഹം ‘സുപ്രിം കോടതിയിൽ സംഭവിക്കുന്നതെന്ത്’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിൽ പറയുന്നു.
എക്സിക്യൂട്ടീവിനോടുള്ള വിനയവും അവരെ ചോദ്യം ചെയ്യുന്നതിനുള്ള വൈമനസ്യവും വരുംദിവസങ്ങളിൽ ജുഡീഷ്യറിക്ക് ദോഷകരമാകുമെന്നും കാരാട്ട്. ഭരണഘടന മതനിരപേക്ഷ തത്വങ്ങൾക്കായി നിലകൊള്ളുന്നതിലുള്ള പരാജയം അയോധ്യാവിധി വെളിപ്പെടുത്തുന്നു.
വിശ്വാസത്തിനും വിശ്വാസപ്രമാണങ്ങൾക്കുമാണ് സുപ്രിം കോടതി പ്രാമുഖ്യം നൽകുന്നത്. ഭൂരിപക്ഷവാദത്തോടുള്ള സന്ധി ചെയ്യൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ശബരിമല പ്രശ്നത്തിൽ യഥാർത്ഥത്തിൽ ബെഞ്ച് ചെയ്യേണ്ടിയിരുന്നത് പുതിയതും പ്രധാനവുമായ തെളിവ് ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കലാണ് കൂടാതെ റെക്കോഡുകളിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിലും പുനഃപരിശോധിക്കാം.
അതിന് പകരം ഭൂരിപക്ഷ ബെഞ്ചിലെ മൂന്ന് ജഡ്ജിമാർ സ്ത്രീപ്രവേശം അനുവദിച്ച ചരിത്ര വിധിന്യായത്തെ വളഞ്ഞ വഴിയിലൂടെ പുനർവായനക്ക് വിധേയമാക്കുകയാണ്. ഇവിടെയും സ്ത്രീകളുടെ അവകാശത്തേക്കാൾ വിശ്വാസത്തിന് പ്രാമുഖ്യം നൽകുന്നതിനായിരുന്നു അസാധാരണമായ രീതിയിലുള്ള പ്രചോദനം.
കേന്ദ്രസർക്കാരിന്റെ ബോധപൂർവമായ ശ്രമത്തിന്റെ ഉൽപന്നമാണ് സുപ്രിം കോടതിയുടെ വീഴ്ചകൾക്ക് കാരണമെന്ന് ലേഖനത്തിൽ ആരോപിക്കുന്നു.
prakash karat, ayodhya, sabarimala, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here