വയനാട് കളക്ടറേറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കളക്ടറേറ്റിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തി വീശി.
പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പൊലീസിനെ തള്ളിമാറ്റി പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് പ്രവേശിക്കുകയായിരുന്നു. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സംയുക്തമായാണ് പ്രതിഷേധം നടത്തുന്നത്. രാവിലെ മുതല്‍ നേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു. കല്‍പറ്റ ജില്ലാ ആസ്ഥാനത്തുനിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ ജില്ലാ കളക്ടറേറ്റിലേക്ക് എത്തിയത്. പൊലീസിന്റെ എണ്ണം കുറവായിരുന്നു. ഇതോടെയാണ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് രച്ചുകയറിയത്. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കെഎസ്‌യുവിന്റെ പ്രതിഷേധം കൂടി സ്ഥലത്തേയ്ക്ക് എത്തുന്നുണ്ട്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രം പ്രതിഷേധം അവസാനിക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പ്രധാന അധ്യാപകനും കുറ്റക്കാരായ മുഴുവന്‍ അധ്യാപകര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് എസ്എഫ് ഐയുടെ ആവശ്യം.
എബിവിപിയുടെ മാര്‍ച്ച് ഒരുമണിയോടെ ഡിഡി ഓഫീസിലേക്കുണ്ട്. വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here