27ാം തീയതി, 27 മിനിറ്റില്‍ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിക്കാന്‍ ഐഎസ്ആർഒ

27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിക്കാന്‍ ഐഎസ്ആർഒ. ഈ മാസം 27നാണ് 14 ഉപഗ്രഹങ്ങളുമായി പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) സി47 റോക്കറ്റിന്റെ വിക്ഷേപണം. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്. എക്‌സ്എൽ വേരിയന്റാണ് റോക്കറ്റ്.
പിഎസ്എൽവി എക്‌സ്എല്ലിലൂടെ 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുവാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ 1,625 കിലോഗ്രാം ഭാരമുള്ള കാർട്ടോസാറ്റ് -3 യാണ് വിക്ഷേപിക്കുന്നതിൽ പ്രധാനപ്പെട്ട ഉപഗ്രഹം. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും കൂടെയുണ്ട്. യുഎസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് നേതൃത്വം കൊടുക്കുന്നത് ഐഎസ്ആർഒയുടെ പുതിയ വാണിജ്യ വിഭാഗം ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ്.
റോക്കറ്റ് കുതിച്ചുയർന്ന് ഏകദേശം 17 മിനിറ്റ് കഴിഞ്ഞാൽ കാർട്ടോസാറ്റ് -3 ഭ്രമണപഥത്തിൽ വിന്യസിക്കും. ഇതിന് അഞ്ച് വർഷമാണ് ബഹിരാകാശത്ത് കാലാവധി. ഉയർന്ന റെസലൂഷൻ ഇമേജിങ് ശേഷിയുള്ള മൂന്നാം തലമുറ നൂതന ഉപഗ്രഹമാണ് കാർട്ടോസാറ്റ്- 3. 97.5 ഡിഗ്രി ചെരിവിൽ 509 കിലോമീറ്റർ ഭ്രമണപഥത്തിലാണിത് സ്ഥാപിക്കുക. നഗര വികസനം, ഗ്രാമീണ വിഭവ- അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി തുടങ്ങിയ മേഖലകൾക്ക് വേണ്ട ചിത്രങ്ങൾ കാർട്ടോസാറ്റ് -3 കൊടുക്കും.
കാർട്ടോസാറ്റ് 3ക്ക് പിന്നാലെ യുഎസിന്റെ 13 നാനോ ഉപഗ്രഹങ്ങളിൽ ആദ്യത്തേത് ഭ്രമണപഥത്തിലെത്തുന്നതാണ്. അവസാന നാനോ ഉപഗ്രഹം പിഎസ്എൽവി റോക്കറ്റ് വിക്ഷേപിച്ച് 26 മിനിറ്റ് 50 സെക്കൻഡിൽ ഉദ്ദേശിച്ച ഭ്രമണപഥത്തിൽ വിന്യസിക്കും.
12 നാനോ ഉപഗ്രഹങ്ങൾ ഫ്‌ളോക്ക് -4 പി വിഭാഗത്തിൽ ഉള്ളതും ഭൂമി നിരീക്ഷണത്തിനുള്ളതും ആണ്. മറ്റൊന്ന് ആശയവിനിമയത്തിനുള്ള ടെസ്റ്റ് ബെഡ് ഉപഗ്രഹമായ മെഷ്‌ബെഡ്.
ഏകദേശം 320 ടൺ ഭാരമുള്ള പിഎസ്എൽവി-എക്‌സ്എൽ നാല് സ്റ്റേജ് / എൻജിൻ റോക്കറ്റിന് 44 മീറ്റർ ഉയരമുണ്ട്. ഖര- ദ്രാവക ഇന്ധനങ്ങളാൽ പ്രവർത്തിക്കുന്ന ഇതിന് പ്രാരംഭ ഫ്‌ളൈറ്റ് ഘട്ടങ്ങളിൽ അധിക ഊർജം നൽകാൻ ആറ് സ്ട്രാപ്പ്-ഓൺ ബൂസ്റ്റർ മോട്ടോറുകളുണ്ട്.
pslv c47, cartosat- 3, isro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here