കെനിയയിലെ കനത്ത മഴ: മരിച്ചവരുടെ എണ്ണം 60

കെനിയയിൽ കനത്ത മഴയിലും മണ്ണിടിച്ചിലും പെട്ട് മരിച്ചവരുടെ എണ്ണം 60 ആയി. രക്ഷാപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനായി കെനിയൻ പ്രസിഡന്റ് ഉഹുറു കെനിയാത്ത സുരക്ഷാസൈന്യത്തെ വിന്യസിച്ചു. വെള്ളിയാഴ്ച മുതലാണ് കെനിയയിൽ കനത്ത മഴ ആരംഭിച്ചത്.
ഉഗാണ്ടയുമായി അതിർത്തി പങ്കിടുന്ന വെസ്റ്റ് പൊകോട്ട് മേഖലാണ് വെള്ളിയാഴ്ച കനത്ത മഴ ആരംഭിച്ചത്. ഏഴ് പേരെ കാണാതായതായും റിപ്പോർട്ടുകൾ.
കാറിൽ സഞ്ചരിക്കുകയായിരുന്ന അഞ്ച് പേർ ഒഴുക്കിൽപ്പെട്ടും രണ്ട് പേർ നദി കരകവിഞ്ഞതിനെത്തുടർന്നും മുങ്ങിമരിച്ചു. ഇത്രയും ഭീതിജനകമായ ദുരന്തം മുമ്പ് കണ്ടിട്ടില്ലെന്ന് വെസ്റ്റ് പൊകോട്ട് മേഖലയുടെ ഗവർണറായ ജോൺ ക്രോപ് ലോന്യാൻഗാപുവോ പറഞ്ഞു.
12 മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയാണ് വെള്ളമുയരാൻ കാരണം. മരിച്ചവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നാല് പാലങ്ങൾ ഒലിച്ചുപോയതോടെ പല ഗ്രാമങ്ങളിലേക്കും എത്തിപ്പെടാനുള്ള രക്ഷാപ്രവർത്തകരുടെ ശ്രമം വിഫലമായി. 500ഓളം വാഹനങ്ങളാണ് വിവിധ റോഡുകളിൽ കുടുങ്ങിക്കിടക്കുന്നത്. രക്ഷാസേനക്ക് ചില പ്രദേശങ്ങളിലേക്കെത്തിപ്പെടാൻ 4 മണിക്കൂറോളം നടക്കേണ്ടിവന്നത് രക്ഷാപ്രവർത്തനത്തിന്റെ വേഗം കുറയാൻ കാരണമായി.
കഴിഞ്ഞ ഏപ്രിലിൽ കെനിയയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 100 പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
kenya rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here