Advertisement

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: ത്രികക്ഷി സഖ്യത്തിന്റെ വാദങ്ങള്‍ ഇങ്ങനെ

November 25, 2019
Google News 0 minutes Read

ഒന്നര മണിക്കൂര്‍ നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പിന്റെ കാര്യത്തില്‍ നാളെ രാവിലെ 10.30ന് വിധി പറയാമെന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. അടിയന്തിരമായി വിശ്വസ വോട്ടെടുപ്പ് വേണമെന്ന് ഹര്‍ജിക്കാരും 14 ദിവസം സാവകാശം വേണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. താനാണ് എന്‍സിപിയുടെ നിയമസഭ കക്ഷി നേതാവ് എന്ന് അജിത് പവാര്‍ കോടതിയെ അറിയിച്ചു.

രാവിലെ 10.30ന് കേസ് പരിഗണിച്ചപ്പോള്‍ തന്നെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത മൂന്നു കത്തുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഗവര്‍ണര്‍ നല്‍കിയ ക്ഷണകത്ത്, ഭൂരിപക്ഷം ഉണ്ടെന്നു ചൂണ്ടിക്കാട്ടി ഫഡ്‌നാവിസ് നല്‍കിയ കത്ത്, മുഴുവന്‍ എംഎല്‍എമാരുടെയും പിന്തുണ കാണിച്ച് എന്‍സിപി നേതാവ് അജിത് പവാര്‍ നല്‍കിയ കത്ത് എന്നിവയാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
ഇക്കാര്യത്തില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും തുഷാര്‍ മെഹ്ത വാദിച്ചു.

കത്തുകളുടെ ഉള്ളടക്കം മെഹ്ത വായിച്ചു. എന്‍സിപി നിയമസഭ കക്ഷി നേതാവ് എന്ന നിലയില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ബിജെപിയെ പിന്തുണക്കാന്‍ തിരുമാനിച്ചുവെന്നാണ് അജിത് പവാറിന്റെ കത്ത്. പിന്തുണ കത്തുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഫഡ്‌നാവിസിനെ ക്ഷണിച്ചുവെന്നും 170 പേരുടെ പിന്തുണ ഉണ്ടെന്നും ഗവര്‍ണറു കത്തില്‍ പറയുന്നുണ്ട്.

വിശ്വാസവോട്ടെടുപ്പ് ഇന്ന ദിവസംതന്നെ നടത്തണം എന്നു കോടതിക്ക് പറയാന്‍ കോടതിക്ക് അധികാരം ഇല്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടി മുകുള്‍ റോത്തഗി വാദിച്ചു. വിശ്വാസവോട്ടെടുപ്പ് ഇപ്പോള്‍ വേണമെങ്കിലും നടത്താം. പക്ഷെ അത് തിരുമാനിക്കുന്നത് സ്പീക്കര്‍ ആണെന്നും റോത്തഗി പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത് അറിയിച്ചത്. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായും പ്രഖ്യാപിച്ചു. പക്ഷെ നേരം വെളുക്കുമ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞെന്നും ശിവസേനക്ക് വേണ്ടി കപില്‍ സിബല്‍ വാദിച്ചു.

വിശ്വാസ വോട്ടു വേണം എന്നതില്‍ തര്‍ക്കം ഇല്ലെന്നും ഇന്നോ നാളെയോ അത് വേണമെന്നും അഭിഷേക് മനു സിംഗ്വി എന്‍സിപിക്ക് വേണ്ടി വാദിച്ചു. പ്രോ ടൈം സ്പീക്കറെ തെരഞ്ഞെടുത്ത് ശേഷം എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യണം തുടര്‍ന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പു നടത്തണം. അതിനു ശേഷം മാത്രമെ വിശ്വാസ വോട്ടെടുപ്പ് നടത്താനാകൂ. ഇതിന് 14 ദിവസം സമയം അനുവദിക്കണം എന്ന് റോത്തഗി ആവശ്യപ്പെട്ടു. വിശദമായ വാദം കേട്ട ശേഷം നാളെ രാവിലെ 10.30 ന് വിധി പറയാമെന്നു ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here