വഞ്ചിയൂർ കോടതിയിൽ വനിതാ മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധം; പ്രതിയുടെ ജാമ്യം റദ്ദാക്കിയെന്നാരോപിച്ച് അഭിഭാഷകർ തടഞ്ഞുവച്ചു

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അസാധാരണ നടപടികൾ. വനിതാ മജിസ്‌ട്രേറ്റ് ദീപ മോഹനനെ അഭിഭാഷകർ തടഞ്ഞുവച്ചു. വാഹനാപകട കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കിയെന്നാരോപിച്ചാണ് അഭിഭാഷകർ തടഞ്ഞുവച്ചത്. റിമാൻഡ് പ്രതിയെ അഭിഭാഷകർ ചേർന്ന് മോചിപ്പിക്കാൻ ശ്രമിച്ചതായും ആരോപണവുമുണ്ട്.
വാഹനാപകട കേസിന്റെ വിചാരണയ്ക്കിടെയാണ് സംഭവം. പ്രതിയായ ഡ്രൈവർ തന്നെ ഭീഷണിപ്പെടുത്തിയതായി വാദിയായ സ്ത്രീ മജിസ്ട്രേറ്റിന് മുൻപാകെ മൊഴി നൽകി. ഇത് മജിസ്‌ട്രേറ്റിനെ ചൊടിപ്പിച്ചു. തുടർന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കിക്കൊണ്ട് മജിസ്‌ട്രേറ്റ് ഉത്തരവ് ഇറക്കുകയായിരുന്നു. ഇതോടെ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തി. ക്രിമിനൽ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് മജിസ്ട്രേറ്റിന്റെ നടപടിയെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
പ്രതിഷേധം കനത്തതോടെ ചേംബറിലേക്ക് മടങ്ങിയ മജിസ്ട്രേറ്റിനെ അഭിഭാഷകർ തടഞ്ഞുവച്ചതായാണ് പരാതി. എന്നാൽ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടിട്ടില്ലെന്നും പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വാദം പൂർത്തിയാവും മുമ്പു തന്നെ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റിന്റെ നടപടി ക്രിമിനൽ നടപടിച്ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Story highlights- Vanchiyoor court, magistrate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here