ഷഹ്‌ല ഷെറിന്റെ മരണം: മുന്‍കൂര്‍ ജാമ്യം തേടി അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു
വയനാട്ടില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സര്‍വജന സ്‌കൂളിലെ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു. സിവി ഷജില്‍, വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഷഹ്‌ല ഷെറിന്റെ മരണത്തില്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകന്‍ ഷജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെയാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്.
തങ്ങള്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരിക്കുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടി കാണിച്ചാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ താന്‍ സ്റ്റാഫ് റൂമിലായിരുന്നുവെന്നാണ് ഷജില്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.
പാമ്പ് കടിയേറ്റെന്ന് ഷഹ്‌ല പരാതിപ്പെട്ടപ്പോള്‍ ക്ലാസ് മുറി പരിശോധിച്ചിരുന്നെന്നും എന്നാല്‍ പാമ്പിനെ കണ്ടെത്താനായില്ലെന്നുമാണ് ഷജിലിന്റെ വാദം. കൂടാതെ കുട്ടികളോട് ക്ലാസില്‍ പോകാന്‍ ആവശ്യപ്പെട്ടത് രംഗം ശാന്തമാക്കാനും ഷഹ്‌ലയ്ക്ക് ശുദ്ധവായു കിട്ടാനെന്നും ഷജില്‍ പറയുന്നു. മറ്റൊരു അധ്യാപകന്‍ പറയുമ്പോളാണ് താന്‍ കാര്യം അറിഞ്ഞതെന്നാണ് വൈസ് പ്രിന്‍സിപ്പലിന്റെ വാദം.
ഷഹലയുടെ പിതാവ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതിന്റെ പുറകെ ബൈക്കില്‍ താനും പോയെന്നും വൈസ് പ്രിന്‍സിപ്പല്‍ പറയുന്നു.സംഭവത്തിന് പിന്നാലെ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും സസ്‌പെന്‍ഡ് ചെയ്യുകയും പിടിഎ പിരിച്ചു വിടുകയും ചെയ്തിരുന്നു.
Story highlights- Snake bite, Shahla sherin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here