വിദേശ യാത്രയ്ക്കിടെ പ്രധാനമന്ത്രി ആഡംബര ഹോട്ടലുകൾ ഉപയോഗിക്കാറില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

വിദേശയാത്രകൾക്കിടെ മറ്റ് വിമാനത്താവളങ്ങളിൽ ഇറങ്ങേണ്ടി വരുന്ന സന്ദർങ്ങളിൽ പ്രധാനന്ത്രി ആഡംബര ഹോട്ടലുകൾ ഉപയോഗിക്കാറില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് അധിക ചെലവ് ഉണ്ടാക്കാൻ പാടില്ല എന്ന ചിന്താഗതിക്കാരനാണ് പ്രധാനമന്ത്രി. അതുകൊണ്ട് തന്നെ അദ്ദേഹം വിശ്രമിക്കാനായി വിമാനത്താവളത്തിലെ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നതെന്ന് അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു. എസ്പിജി നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
നരേന്ദ്രമോദിക്ക് മുൻപുള്ള പ്രധാനമന്ത്രിമാർ വിദേശ യാത്രയ്ക്കിടയിൽ വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിൽ ഇറക്കേണ്ടി വന്നിരുന്ന സാഹചര്യങ്ങളിൽ വിശ്രമിക്കാൻ ആഡംബര ഹോട്ടലുകളാണ് തെരഞ്ഞെടുത്തിരുന്നത്. ഇത് രാജ്യത്തിന് വലിയ തോതിലുള്ള സാമ്പത്തിക ബാധ്യത വരുത്തിവച്ചിരുന്നു.
എന്നാൽ, നരേന്ദ്ര മോദി അങ്ങനെയല്ല. വിമാനത്താവളങ്ങളിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു. മാത്രമല്ല, അദ്ദേഹത്തെ അനുഗമിക്കുന്ന ഉദ്യോഗസ്ഥർ 20 പേർ മാത്രമായിരിക്കണം. ഉദ്യോഗസ്ഥർ പ്രത്യേകം കാറുകൾ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
‘ഒരു കാറിൽ നാലുപേരെങ്കിലും കുറഞ്ഞത് യാത്ര ചെയ്യണം. അതിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ ബസ് വിളിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന്’ അമിത് ഷാ പറഞ്ഞു. മാത്രമല്ല, ചിലർ സുരക്ഷ ഉദ്യോഗസ്ഥരെ സ്റ്റാറ്റസ് സിംബലായാണ് കണക്കാക്കുന്നത്. മറ്റ് ചിലർ അതിന്റെ നിയന്ത്രണങ്ങൾ നിസാരമാക്കി കണക്കാക്കി ലംഘിക്കാൻ താത്പര്യം കാണിക്കുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
Story highlight: Home Minister Amit Shah, Prime Minister, luxury hotels
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here