മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവം: അപലപിച്ച് വനിതാ കമ്മീഷൻ; ജുഡീഷ്യറിയിൽ പോലും സ്ത്രീകൾ ആക്രമിക്കപ്പെടുന്നത് ആശങ്കാജനകം; അഭിഭാഷകരുടെ കയ്യേറ്റശ്രമം സ്തീത്വത്തെ ഇകഴ്ത്തി കാണിക്കൽ

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ വനിതാ മജിസ്‌ട്രേറ്റിനെ അഭിഭാഷകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തെ അപലപിച്ച് കേരള വനിതാ കമ്മീഷൻ. ജുഡീഷ്യറിയിൽ പോലും സ്ത്രീകൾ ആക്രമിക്കപ്പെടുന്നുവെന്നത് ആശങ്കാജനകമെന്ന് കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു.
പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. സ്ത്രീകൾക്ക് നേരെ എവിടെ വെച്ചും ആർക്കും എന്തും ചെയ്യാമെന്ന് സ്ഥിരീകരിക്കുന്ന സംഭവമാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു മജിസ്‌ട്രേറ്റ് പദവിയിലിരിക്കുന്ന സ്ത്രീയെ ഈ വിധത്തിൽ കോടതിയ്ക്കകത്ത് പോലും ഒരുകൂട്ടം അഭിഭാഷകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സ്ത്രീത്വത്തെ ഇകഴ്ത്തി കാണിക്കലാണ്. ജുഡീഷ്യറി ഇത്തരം വിഷയങ്ങളെ ഗൗരവമായി സമീപിക്കണമെന്നും അവർ പറഞ്ഞു.
അതേസമയം, സംഭവത്തിൽ ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ എഫ്‌ഐആർ പുറത്തായി. മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയെന്നും തടഞ്ഞു വച്ച് വെല്ലുവിളിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു.
വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനാണ് അഭിഭാഷകർ മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധിച്ചത്. ജാമ്യം നിഷേധിച്ച ഉത്തരവ് പിൻവലിക്കുന്നോ ഇല്ലയോ എന്ന് ചോദിച്ചായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കമെന്ന് എഫ്‌ഐആറിലുണ്ട്.
vanjiyur court issue, kerala women commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here