ജനകീയ പ്രക്ഷോഭം; ഇറാഖ് പ്രധാനമന്ത്രി രാജിവെച്ചു, പ്രക്ഷോഭകർ ആഹ്ലാദത്തിൽ

ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഇറാഖ് പ്രധാനമന്ത്രി രാജിവെച്ചതൊടെ ബാഗ്ദാദിൽ പ്രക്ഷോഭകർ ആഹ്ലാദ പ്രകടനം നടത്തി. പ്രക്ഷോഭത്തിന്റെ ആദ്യം ഘട്ടം വിജയിച്ചെന്ന് സമരക്കാർ പറഞ്ഞു. അതേസമയം ഇറാക്ക് ഭരണത്തിലെ ഇറാന്റെ സ്വാധീനം അവസാനിപ്പിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും സമരക്കാർ അറിയിച്ചു.
ഇറാഖിൽ പുതിയ നേതൃത്വം വരുന്നതിനായി അധികാരം ഒഴിയുകയാണെന്ന് എഴുതി തയാറാക്കി നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കിയാണ് ആദിൽ അബ്ദുൾ മഹദി രാജി പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കിടെ ഇറാഖിലെ പ്രക്ഷോഭത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 400 പേരാണ്.
രാജി പ്രഖ്യാപനം വന്നതിനെത്തുടർന്ന് ബാഗ്ദാദിലും മറ്റും ജനങ്ങൾ ആഹ്‌ളാദ പ്രകടനം നടത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ഇറാഖിലെ ജനങ്ങൾ ഒക്ടോബർ ആദ്യവാരം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണ് പ്രതിസന്ധി രൂക്ഷമായതെന്ന് സമരക്കാർ ആരോപിച്ചു. ഇറാഖ് ഭരണത്തിൽ ഇറാൻ അമിത സ്വാധീനം ചെലുത്തുന്നുവെന്നാണ് സമരാനുകൂലികളുടെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here