രാജ്യത്തെ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്ക്കരിക്കാൻ ഒരുങ്ങുന്നു
രാജ്യത്തെ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്ക്കരിക്കാനൊരുങ്ങുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് കേന്ദ്രസർക്കാരിന് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, പഞ്ചാബിലെ അമൃത്സർ, യുപിയിലെ വാരണാസി, ഒഡിഷയിലെ ഭുവനേശ്വർ, മധ്യപ്രദേശിലെ ഇൻഡോർ, ഛത്തിസ്ഗഡിലെ റായ്പുർ വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാനാണ് നീർദേശം. തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, ഗോഹട്ടി, മംഗലാപുരം വിമാനത്താവളങ്ങൾ പൊതു- സ്വകാര്യ പങ്കാളിത്തത്തിലൂടെ (പിപിപി) വികസിപ്പിക്കുന്നതിന് സമാന്തരമായാണ് തീരുമാനം.
രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയർപോർട്ട് അതോറിറ്റിക്കാണ്. ഇതിൽ 25-ഓളം വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സർക്കാർ നിലപാട്.
അതേസമയം, തിരുവനന്തപുരം, ജയ്പൂർ, ഗോഹട്ടി വിമാനത്താവളങ്ങൾ ഇതുവരെ അദാനി ഗ്രൂപ്പിന് കൈമാറിയിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേരളത്തിനു നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തും നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here