ചലച്ചിത്ര മേള നാളെ തുടങ്ങും; മുഖ്യ ആകർഷണം സ്ത്രീ സംവിധായകരുടെ സിനിമകൾ

കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. പഴയകാല നടി ശാരദയാണ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുക. വൈകുന്നേരം ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. തുടർന്ന് അവിടെ തന്നെ ഉദ്ഘാടന ചിത്രം ‘പാസ്ഡ് ബൈ സെൻസറി’ൻ്റെ പ്രദർശനം നടക്കും.
വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇക്കൊല്ലം മേളയുടെ മുഖ്യ ആകർഷണം. 27 വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ലോകസിനിമയിലാണ് സ്ത്രീ സംവിധായകരുടെ സിനിമകൾ ഏറെയുള്ളത്. ഒപ്പം ഇന്ത്യൻ സിനിമ ഇന്ന്, കാലിഡോസ്കോപ്പ്, തുടങ്ങിയ വിഭാഗങ്ങളും സ്ത്രീ സംവിധായകരുടെ സിനിമകളുണ്ട്. വിദേശി സംവിധായികമാർക്കൊപ്പം മലയാളി സംവിധായിക ഗീതു മോഹൻദാസ്, ഇന്ത്യൻ സംവിധായരായ സീമ പഹ്വ, ഗീതാഞ്ജലി റാവു, അപര്‍ണാ സെൻ തുടങ്ങിയവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.
‘ഇന്ത്യൻ സിനിമ ഇന്ന്’ എന്ന വിഭാഗത്തിലാണ് സീമ പഹ്വ സംവിധാനം ചെയ്ത ‘ദി ഫ്യൂണറൽ’ പ്രദർശിപ്പിക്കുക. ‘കാലിഡോസ്കോപ്പി’ൽ അപർണ സെന്നിന്‍റെ ‘ദി ഹോം ആന്ഡ് ദി വേൾഡ് ടുഡേ’, ഗീതാഞ്ജലി റാവുവിന്‍റെ ‘ബോംബേ റോസ്’, ഗീതു മോഹൻദാസിൻ്റെ ‘മൂത്തോൻ’ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ചൈനയാണ് കണ്ട്രി ഫോക്കസ്. 53 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശന വേദി കൂടിയാവും മേള.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here