അമേരിക്കൻ നാവിക സേനാ കേന്ദ്രത്തിൽ സൗദി പൗരൻ നടത്തിയ വെടിവയ്പ്പ്; അപലപിച്ച് സൗദി രാജാവ്

അമേരിക്കൻ നാവിക സേനാ കേന്ദ്രത്തിൽ സൗദി പൗരൻ നടത്തിയ വെടിവയ്പ്പിനെ സൗദി രാജാവ് സൽമാൻ അപലപിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഫ്‌ളോറിഡയിലെ പെൻസകോള നാവിക കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പിൽ അക്രമിയടക്കം മൂന്നു പേരാണ് കൊല്ലപ്പെട്ടത്.
സൗദി പൗരന്റെ നടപടി അത്യന്തം കിരാതമാണ്. സംഭവത്തിൽ അതിയായ ദുഖം രേഖപ്പെടുത്തുന്നു. അമേരിക്കക്കാരെ ഏറെ സ്‌നേഹിക്കുന്നവരാണ് സൗദി ജനത. അക്രമി സൗദി ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും സൽമാൻ രാജാവ് പറഞ്ഞതായി ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
ഫ്‌ളോറിഡയിലെ പെൻസകോള നാവിക കേന്ദ്രത്തിൽ പരിശീലനത്തിനെത്തിയ സൗദി വ്യോമ സേനാംഗം മുഹമ്മദ് സയ്യിദ് അൽഷാംറാനിയാണ് വെടിവയ്പ്പ് നടത്തിയത്. പ്രാദേശിക സമയം രാവിലെ ഏഴു മണിയോടെ പരിശീലന ക്ലാസിനെത്തിയ അൽഷാംറാനി കൈത്തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു. മൂന്ന് അമേരിക്കൻ സൈനികർ തൽക്ഷണം മരിച്ചു. പരുക്കേറ്റ 12 പേർ ചികിത്സയിലാണ്.
അക്രമിയെ സംഭവ സ്ഥലത്ത് സുരക്ഷാ സൈനികർ വെടിവെച്ചു വീഴ്ത്തി. എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ തീവ്രവാദി ബന്ധമുണ്ടോ എന്നത് കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് ഫ്‌ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അറിയിച്ചു.
Story Highlights – America, Firing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here