സൗദിയുടെ 2020 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം
സൗദിയുടെ 2020 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം നല്‍കി. 187 ബില്ല്യണ്‍ റിയാലിന്റെ കമ്മി ബജറ്റാണ് അവതരിപ്പിച്ചത്. സ്വകാര്യ മേഖലയുടെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. 1020 ബില്ല്യണ്‍ റിയാല്‍ ചെലവും 833 ബില്ല്യണ്‍ റിയാല്‍ വരവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ബജറ്റിന് ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. മിഷന്‍ 2030 പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റ് പ്രാധാന്യം നല്‍കുന്നു. സാമൂഹിക പരിഷ്‌കരണ പദ്ധതികള്‍ ത്വരിതപ്പെടുത്താനും എണ്ണ ഇതര വരുമാനം വര്‍ദ്ധിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുക, ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക തുടങ്ങിയവയ്ക്കും ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്.
മെച്ചപ്പെട്ടതും ലോകോത്തര നിലവാരവുമുള്ള സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പല മേഖലകളും സ്വകാര്യ വത്കരിക്കും. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ നിന്ന് കൂടുതല്‍ വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here