സിസ്റ്റർ അഭയ കേസ്; പ്രതികളുടെ നാർക്കോ പരിശോധന നടത്തിയ ഡോക്ടർമാരെ വിസ്തരിക്കരുതെന്ന് ഹൈക്കോടതി
സിസ്റ്റർ അഭയ കേസിൽ പ്രതികളുടെ നാർക്കോ പരിശോധന നടത്തിയ ഡോക്ടർമാരെ വിസ്തരിക്കരുതെന്ന് ഹൈക്കോടതി. ഡോക്ടർമാരെ വിസ്തരിക്കാമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നാർക്കോ പരിശോധന നടത്തിയ സാക്ഷികളെ വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദർ തോമസ് കോട്ടൂർ സിസ്റ്റർ സെഫി എന്നിവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഡോക്ടർമാരായ കൃഷ്ണവേണി, പ്രവീൺ പർവതപ്പ എന്നിവരെ സാക്ഷികളായി വിസ്തരിക്കാമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. നാർക്കോ പരിശോധനയുമായി ബന്ധപ്പെട്ട മറ്റ് എട്ട് സാക്ഷികളെയും വിസ്തരിക്കരുതെന്നും ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വ്യക്തമാക്കി. ഷെൽവി കേസിലെ സുപ്രിം കോടതി വിധി പ്രകാരം നാർക്കോ പരിശോധന ഭരണഘടനാവിരുദ്ധമാണെന്നും അതിനാൽ ഇത്തരം തെളിവുകൾ സ്വീകരിക്കാനാവില്ലന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.
നേരത്തെ നാർക്കോ പരിശോധന നടത്തിയ സാക്ഷികളെ വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ നൽകിയ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെയാണ് നുണപരിശോധന നടത്തിയതെന്നും, നാർക്കോ അനാലിസിസ് റിപ്പോർട്ടിനെ സാധൂകരിക്കുന്ന തെളിവുകൾ സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നുമാണ് ഹർജിക്കാർ ഉന്നയിച്ച വാദം. ഡോക്ടർമാരെ വിസ്തരിക്കാൻ അനുവദിച്ചാൽ സ്വീകാര്യമല്ലാത്ത തെളിവുകൾ രേഖകളിലെത്തുന്ന സ്ഥിതിയുണ്ടാവും. ഇത് കോടതിക്ക് മുൻവിധിയുണ്ടാക്കാൻ കാരണമാകുമെന്നും ന്യായ വിചാരണക്ക് തടസമാകുമെന്നുമായിരുന്നു ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here