ഷഹ്‌ല ഷെറിന്റെ മരണം: അധ്യാപകരുടെയും ഡോക്ടറുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വയനാട് സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അധ്യാപകരായ ഒന്നാം പ്രതി ഷജില്‍, മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹനന്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഷഹ്‌ലയുടെ മരണത്തില്‍ അധ്യാപകര്‍ക്ക് കുറ്റകരമായ പിഴവ് സംഭവിച്ചെന്നും ചികിത്സ വൈകിപ്പിച്ചതില്‍ ഷജിലിന് പങ്കുണ്ടെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടും കോടതി ഇന്ന് പരിഗണിക്കും. ഷഹ്‌ലയുടെ മരണം പാമ്പുകടിയേറ്റാണെന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടില്ലെന്നും ചികിത്സ വൈകിപ്പിക്കാന്‍ മനഃപൂര്‍വം ഒന്നും ചെയ്തിട്ടില്ലെന്നുമാണ് പ്രതികളുടെ വാദം.
നവംബര്‍ 20ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റത്. കാലില്‍ ആണി തറച്ചതാണെന്ന് കരുതി വിദ്യാര്‍ത്ഥിനിക്ക് വേണ്ട സമയത്ത് ചികിത്സ നല്‍കാന്‍ അധ്യാപകര്‍ തയാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയില്‍ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകര്‍ സ്വീകരിച്ചത്.
കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങള്‍ പരിമിതമായിരുന്നതിനാല്‍ താലൂക്ക് ആശുപത്രില്‍ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛര്‍ദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തുന്നതിന് മുന്‍പ് കുട്ടി മരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here