പൗരത്വ ഭേദഗതി നിയമം; പ്രക്ഷോഭങ്ങൾ കോൺഗ്രസിന്റെ രാഷ്ട്രീയ അജണ്ടയെന്ന് പ്രധാനമന്ത്രി

പൗരത്വ ഭേഭഗതി നിയമത്തിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന പ്രക്ഷോഭത്തെ ന്യായികരിച്ചും മറ്റ് മേഖലകളിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും പ്രധാനമന്ത്രി രംഗത്ത്. പശ്ചിമബംഗാളിൽ അടക്കം നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസിൻ്റെ രാഷ്ട്രീയ അജണ്ട ആണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പൗരത്വ ഭേഭഗതി നിയമം എറ്റവും ഉചിതവും കാലാനുസൃതവും നീതിയുക്തവും ആണെന്ന് അദ്ദേഹം ന്യായികരിച്ചു.
ഝാര്‍ഖണ്ഡ് ദുംകയില്‍ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ വേട്ടയാടപ്പെട്ട് അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ എത്തുന്ന ന്യൂനപക്ഷ വിഭാഗത്തിന് പൗരത്വം നല്‍കുന്നതാണ് നിയമമായിരിക്കുന്നത്. 1000 ശതമാനവും ഇത് ശരിയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അയല്‍ രാജ്യങ്ങളില്‍ പീഡനം നേരിട്ട് ഇന്ത്യയിലെത്തിയ ജനങ്ങള്‍ക്ക് അഭയം നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം എന്തുകൊണ്ടും ന്യായമാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് അക്രമ സംഭവങ്ങള്‍ അഴിച്ചുവിടുന്നത്. എന്നാൽ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവർ അക്രമം നടത്തുന്നില്ല. അവർ സമാധാനപരമായി പ്രതിഷേധം നടത്തുന്നു. മറ്റിടങ്ങളിൽ നടക്കുന്നത് കോൺഗ്രസിൻ്റെ രാഷ്ട്രീയ അജണ്ടയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ കഴിയുന്ന അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും അവര്‍ക്ക് ബഹുമാനം നല്‍കുകയും ചെയ്യേണ്ടത് മനുഷ്യത്വപരമായ സമീപനമാണ്. അത്രയും പീഡനങ്ങൾ ആ രാജ്യങ്ങളില്‍ അവര്‍ക്ക് സഹിക്കേണ്ടി വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ അക്രമം അഴിച്ചുവിടുന്നവരെ അവരുടെ വസ്ത്രങ്ങള്‍ കൊണ്ട് തിരിച്ചറിയാന്‍ കഴിയുമെന്ന് മോദി വ്യക്തമാക്കി. പൗരത്വ ഭേഭഗതി നിയമവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ നിലപാട് പ്രഖ്യാപനം പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രിയ സമീപനം എന്താണെന്നത് കൂടി വ്യക്തമാക്കുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here