പാലിയേക്കര ടോൾ പ്ലാസയിൽ രണ്ടു ദിവസത്തിനകം എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സിസ്റ്റം നടപ്പാക്കുമെന്ന് ടോൾ അധികൃതർ
തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ രണ്ടു ദിവസത്തിനകം എല്ലാ ട്രാക്കുകളിലും ഫാസ് ടാഗ് സിസ്റ്റം നടപ്പാക്കുമെന്ന് ടോൾ അധികൃതർ. ഫാസ് ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളിൽ നിന്നു അധിക തുക ഈടാക്കുമെന്നും ടോൾ അധികൃതർ വ്യക്തമാക്കി.
അതേസമയം, നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവും തുടരുകയാണ്. നിലവിൽ പാലിയേക്കര ടോൾ പ്ലാസയിലെ ആറ് ട്രാക്കുകളിലും ഫാസ് ടാഗ് സിസ്റ്റം സജ്ജീകരിച്ചു കഴിഞ്ഞു. രണ്ട് ട്രാക്കുകളാണ് ഇന്ന് ഫാസ് ടാഗ് എടുത്ത വാഹനങ്ങൾക്ക് കടന്നു പോകാനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം ഇത് എല്ലാ ട്രാക്കുകളിലും നടപ്പാക്കാനാണ് തീരുമാനം.
കൂടുതൽ ആളുകൾ ഫാസ് ടാഗിലേക്ക് മാറാനുള്ളത് കണക്കിലെടുത്ത് ജനുവരി 15 വരെ സമയം നീട്ടി നൽകിയെങ്കിലും, നിലവിൽ ഫാസ്ടാഗ് ഘടിപ്പിക്കാതെ ലൈനിലെത്തുന്നവരിൽ നിന്ന് അധിക തുക ഈടാക്കാതെ നിർവാഹമില്ലെന്നാണ് അധികൃതർ പറയുന്നത്. വിഷയത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജനദ്രോഹ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ നേതൃത്തിൽ ആമ്പല്ലൂരിൽ നിന്നും പാലിയേക്കര ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി.’ മാർച്ച് ടോൾ ബൂത്തിനു മുൻപ് പൊലീസ് തടഞ്ഞു. സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെകെ വത്സരാജ് മാർച്ച് ഉദ്ഘാടനം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here