തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരും കെഎസ്‌ഐഡിസിയും നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
വിമാനത്താവള സ്വകാര്യവത്കരണം കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള നയപരമായ വിഷയത്തില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് പരിമിതികളുണ്ടെന്നും ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് സുപ്രിം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാരും കെഎസ്‌ഐഡിസിയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.
വിമാനത്താവളത്തിനായി തിരുവിതാംകൂര്‍ രാജ്യം നല്‍കിയ 258 ഏക്കര്‍ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിനാണെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ പറയുന്നു. സ്വകാര്യവത്കരണമുണ്ടാകില്ലെന്ന ധാരണയില്‍ 2003ല്‍ 27 ഏക്കര്‍ ഭൂമി സൗജന്യമായി ഏറ്റെടുത്ത് നല്‍കിയിരുന്നുവെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളത്തിനായുള്ള സാമ്പത്തിക ലേലത്തില്‍ പങ്കെടുത്ത കെഎസ്‌ഐഡിസി പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് സ്വകാര്യവത്കരണത്തിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Story Highlights- Thiruvananthapuram airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here