വ്യക്തിഗത ആദായനികുതി നിരക്കുകളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ

വ്യക്തിഗത ആദായനികുതി നിരക്കുകളിൽ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി നടത്തും. സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാനുള്ള മാർഗങ്ങളിലൊന്ന് എന്ന നിലയിലാണ് സർക്കാർ നീക്കം.
സാമ്പത്തികവളർച്ചാനിരക്ക് കുത്തനെ ഇടിഞ്ഞ സാഹചര്യമാണ് രാജ്യത്തുള്ളത്. നിലവിൽ വളർച്ചാ നിരക്ക് 4.5 ശതമാനമാണ്. ജനങ്ങളുടെ കൈകളിൽ ഉള്ള പണം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ദീർഘകാലാടിസ്ഥാനത്തിൽ ഓഹരിനിക്ഷേപം വർധിപ്പിക്കുന്നതിന് വ്യക്തിഗത ആദായനികുതിയിൽ ഇളവ് വരുത്തുന്നത് സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് അനൗദ്യോഗികമായി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാജ്യത്ത് സാമ്പത്തിക സേവനങ്ങളിലേർപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് കൂടുതൽ സഹായങ്ങൾ നൽകണോയെന്ന കാര്യത്തിലും അനുകൂല പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകും.
നേരത്തെ ബാങ്കിംഗ് മേഖലയിലേക്ക് വൻതോതിൽ ഫണ്ട് ഒഴുക്കിയിരുന്നു കേന്ദ്ര സർക്കാർ. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ബാങ്കുകൾ വായ്പ നൽകുന്നതിൽ നിന്ന് പിന്നാക്കം പോകാൻ തുടങ്ങിയപ്പോഴായിരുന്നു ഇത്. സ്വകാര്യ നിക്ഷേപങ്ങൾ ഉയർത്താനായി ഇറക്കുമതി തീരുവകൾ കൂട്ടണം എന്ന നിർദേശവും സർക്കാരിന്റെ ഫയലിൽ ഉൾപ്പെടുത്തി.
income tax, central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here