ഓസ്‌ട്രേലിയയിലെ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ട് രക്ഷാപ്രവര്‍ത്തകര്‍ മരിച്ചു

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് രക്ഷാപ്രവര്‍ത്തകര്‍ മരിച്ചു. ഇതോടെ മാസങ്ങളായി രാജ്യത്ത് തുടരുന്ന കാട്ടുതീയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം എട്ടായി. സിഡ്‌നിയിലും പരിസരപ്രദേശങ്ങളിലുമായി പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിനിടെ രക്ഷാപ്രവര്‍ത്തകര്‍ സഞ്ചരിച്ച ട്രക്ക് മരത്തിലിടിച്ചായിരുന്നു അപകടം.
സംഘത്തിലുണ്ടായിരുന്ന 32 കാരനായ ജെഫ്രി കീറ്റണ്‍, 36 കാരനായ ആന്‍ഡ്രൂവും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിച്ചിരുന്ന രക്ഷാപ്രവര്‍ത്തകരുടെ ജീവന് പകരം വയ്ക്കാന്‍ ഒന്നുമില്ലെന്ന് ന്യൂ സൗത്ത് വെയില്‍സിലെ അഗ്‌നിശമനസേനാവിഭാഗം മേധാവി ഷെയ്ന്‍ ഫിറ്റ്‌സിമണ്‍സ് പ്രതികരിച്ചു. കാട്ടുതീയില്‍ മൊത്തം എട്ട് പേരാണ് ഓസ്‌ട്രേലിയയില്‍ മരിച്ചത്. എഴുന്നൂറിലധികം വീടുകള്‍ നശിച്ചു. ഇന്ന് മാത്രം നൂറിലധികം കാട്ടുതീയുകളുണ്ടായതാണ് റിപ്പോര്‍ട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here