സിറിയയിലെ ആഭ്യന്തര സംഘർഷം; തുർക്കി അതിർത്തിയിലേക്ക് പതിനായിരങ്ങൾ പാലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ

തുടർച്ചയായ ബോംബ് സ്‌ഫോടനങ്ങളെത്തുടർന്ന് പതിനായിരക്കണക്കിനാളുകൾ സിറിയയിലെ ഇദ് ലിബിൽ നിന്ന് തുർക്കി അതിർത്തിയിലേയ്ക്ക് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പതിനെണ്ണായിരത്തോളം അഭയാർത്ഥികളാണ് ഇദ് ലിബ് വിട്ടതെന്ന് ഐക്യരാഷ്ട്രസഭ നിരീക്ഷകരുടെ റിപ്പോർട്ടിൽ പറയുന്നു.
ബോംബ് സ്‌ഫോടനങ്ങൾ തുടർക്കഥയാകുന്ന സിറിയയിലെ ഇദ് ലിബിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പലായനം ചെയ്തത് പതിനെണ്ണായിരത്തോളം പേരാണ്. തുർക്കിയുടെ അതിർത്തി പ്രദേശങ്ങളിലേക്കാണ് ഇവർ പലായനം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച മുതൽ സിറിയൻ സൈന്യവും വിമതരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ എൺപതോളം പേർ മരിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ 5 ദിവസങ്ങളിലായി സിറിയ വിട്ട് തുർക്കിയിലേക്ക് പോയത് ഏകദേശം എൺപതിനായിരത്തോളം പേരാണ്.
അതേസമയം, പ്രതികൂല കാലാവസ്ഥ, പലായനം ചെയ്യുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മഞ്ഞുകാലമായതിനാൽ വസ്ത്രമോ വെള്ളമോ ഇല്ലാതെയുള്ള യാത്ര ദുർഘടമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 10 ലക്ഷത്തോളം അഭയാർത്ഥികൾ നിലവിൽ തുർക്കിയുടെ അതിർത്തിയിലുള്ളതായാണ് വിവരം. സിറിയയിലെ വിമതരുടെ അവസാന ശക്തികേന്ദ്രമായ ഇദ് ലിബിനെ നിലവിൽ നിയന്ത്രിക്കുന്നത് അൽ ഖ്വയ്ദയുടെ സഖ്യസംഘടനയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here