‘എന്റെ കൺമുന്നിൽ വച്ചാണ് ബാപ്പായ്ക്ക് വെടിയേറ്റത്’; മംഗളൂരുവിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട ജലീലിന്റെ മകൾ പറയുന്നു

കർണാടക പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മംഗളൂരുവിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട ജലീലിന്റെ മകൾ ഷിഫാനി. തന്റെ കൺമുന്നിൽ വച്ചാണ് ബാപ്പായെ പൊലീസ് വെടിവച്ചിട്ടതെന്ന് ഷിഫാനി പറയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ബാപ്പ പങ്കെടുത്തിരുന്നില്ലെന്നും ഷിഫാനി ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിൽ പ്രതിഷേധം ശക്തമായപ്പോൾ സ്‌കൂൾ വാഹനം പാതിവഴിക്ക് നിർത്തിയെന്നും ബാപ്പ തങ്ങളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നും ഷിഫാനി പറഞ്ഞു. വീട്ടിൽ തിരിച്ചെത്തി മണിക്കൂറുകൾക്കകം പൊലീസ് വെടിയുതിർത്തു. തന്റെ മുന്നിൽവച്ചാണ് അദ്ദേഹത്തിന്റെ കണ്ണിന് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും ഷിഫാനി പറഞ്ഞു.
സിഎഎയ്‌ക്കെതിരെ മംഗളൂരുവിൽ വ്യാഴാഴ്ച പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് ജലീലിനും നൗഷീൻ എന്നയാൾക്കും വെടിയേറ്റത്. കൂലിപ്പണിക്കാരനായിരുന്നു 42കാരനായ ജലീൽ. ഭാര്യയും മക്കളായ പതിനാലുകാരി ഷിഫാനിയും പത്തുവയസുകാരൻ സാബിലും അടങ്ങുന്നതായിരുന്നു ജലീലിന്റെ കുടുംബം.
story highlights- mangaluru, citizenship amendment act, jaleel, shifani, karnataka police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here