എൻപിആർ പിണറായിയെക്കൊണ്ടു തന്നെ നടപ്പിലാക്കും; ബി ഗോപാലകൃഷ്ണൻ
ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനക്കെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. എൻപിആർ പിണറായിയെക്കൊണ്ടു തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞ ഗോപാകൃഷ്ണൻ നടപ്പാക്കിയില്ലെങ്കിൽ കേരളത്തിനു റേഷൻ ലഭിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
“മുസ്ലീം ലീഗ് മതവര്‍ഗീയ വാദികളെ കയറൂരി വിടുകയാണ്. ഗള്‍ഫിലുള്ള ഹിന്ദുക്കളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാല്‍ പാകിസ്താനിലേക്ക് പോകേണ്ടി വരും. എൻപിആറിൽ കളവ് പറയാന്‍ ആഹ്വാനം ചെയ്ത അരുന്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്നാണ് വിളിക്കേണ്ടത്”- അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ കമല്‍ വര്‍ഗീയ വാദിയാണെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു. മോദി നൽകുന്ന പണം കൊണ്ടാണ് ചലച്ചിത്ര അക്കാദമി പ്രവർത്തിക്കുന്നതെന്ന ഓർമ്മ വേണം. സിനിമാക്കാരുടെ സമരത്തിൽ മാന്യന്മാർ പങ്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ സംവിധായകൻ കമലിനെ കമാലുദ്ദീൻ എന്ന് സംബോധന ചെയ്തിരുന്നു. കമാലുദ്ദീനെപ്പോലെയുള്ളവരാണ് പ്രതിഷേധിച്ച സിനിമക്കാർക്ക് പിന്തുണ നൽകിയതെന്ന് അവർ ആരോപിച്ചു. പൗരത്വ നിയമത്തെപ്പറ്റി ഒരു സംവാദം നടത്താൻ സിനിമാക്കാർ തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സംവാദം നടത്തിയാൽ പോവാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.
Story Highlights: NPR, CAA, Pinarayi Vijayan, B Gopalakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here