ദേശീയ ജനസംഖ്യ രജിസ്റ്റർ ചോദ്യാവലി: എൻആർസിയിലെ ചോദ്യങ്ങൾ ആവർത്തിച്ചിരിക്കുന്നുവെന്ന് ആരോപണം

ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കൽ ചോദ്യാവലിയിലെ ചോദ്യങ്ങൾ വിവാദത്തിൽ. ജനസംഖ്യ രജിസ്റ്റർ, പൗരത്വ രജിസ്റ്റർ എന്നിവ രണ്ടും രണ്ടാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. പക്ഷേ ജനസംഖ്യ രജിസ്റ്റർ പുതുക്കാനായി തയാറാക്കിയ ചോദ്യങ്ങൾ പുറത്ത് വന്നപ്പോൾ സംശയങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയരുന്നു.
Read Also: ജനസംഖ്യ രജിസ്റ്റർ എൻആർസിയിലേക്കുള്ള ആദ്യ ചവിട്ടുപടി: ഒവൈസി
എൻആർസിക്ക് വേണ്ടി തയാറാക്കിയ ചോദ്യങ്ങൾ അതേപടി ആവർത്തിച്ചിരിക്കുന്നവെന്നതാണ് പ്രധാന വിമർശനം. അച്ഛന്റെയും അമ്മയുടെയും ജനന സ്ഥലം വ്യക്തമാക്കാനുള്ള ആവശ്യപ്പെട്ടുള്ള ചോദ്യമാണ് പ്രധാനമായും സംശയങ്ങൾക്ക് കാരണമായിരിക്കുന്നത്. ഇതാണ് പൗരത്വ രജിസ്റ്റർ അസമിൽ നടപ്പിലാക്കിയപ്പോൾ ഉണ്ടായിരുന്ന ചോദ്യാവലിയിലെ പ്രധാന ചോദ്യം. രക്ഷിതാക്കളുടെ ജനന സ്ഥലം വ്യക്തമായാൽ ഒരാൾ കുടിയേറ്റക്കാരനാണോ അല്ലയോ എന്ന് പ്രത്യേകം ചോദിക്കാതെ മനസിലാക്കാം.
പൗരത്വ രജിസ്റ്റർ തയാറാക്കാൻ സർക്കാർ തീരുമാനിച്ചാൽ ഈ ചോദ്യാവലിയിലെ ഉത്തരങ്ങൾ ഉപയോഗിച്ച് കരടുണ്ടാക്കാൻ മറ്റൊരു സർവേ നടത്താതെ സാധിക്കും വിധമുള്ള സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. എന്നാൽ സ്വാഭാവിക ചോദ്യം എന്നതിനുപരി മറ്റൊരു വ്യാഖ്യാനവും ഇതിന് നൽകേണ്ടതില്ലെന്നാണ് കേന്ദ്രനിലപാട്.
ജനസംഖ്യ രജിസ്റ്റർ പുതുക്കാൻ ശേഖരിക്കുന്ന വിവരം എൻസിആറിന് വേണ്ടി ഉപയോഗിക്കില്ലെന്ന് കേന്ദ്രം അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ പ്രായോഗികത ഇപ്പോഴും നിയമം മൂലം സ്ഥിരമല്ല. കോടതി ഉത്തരവുണ്ടായാൽ ജനസംഖ്യാ രജിസ്റ്റർ രേഖകൾ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കേണ്ടി വരും. എൻപിആർ വിവര ശേഖരണം എൻആർസി തയാറാക്കാനുള്ള തന്ത്രമാണെന്ന് കോൺഗ്രസ് പാർട്ടി വക്താവ് മനീഷ് തിവാരി ട്വിറ്ററിൽ കുറിച്ചു.
nrp questionnaire, nrc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here