പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയാല്‍ അനിശ്ചിതകാലസമരം നടത്തുമെന്ന് വ്യാപാരികള്‍

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയാല്‍ അനിശ്ചിതകാലസമരം നടത്തുമെന്ന് വ്യാപാരികള്‍. ബദല്‍ സംവിധാനം ഒരുക്കാതെ പ്ലാസ്റ്റിക് നിരോധിക്കരുതെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. അതിനിടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനെത്തിയ വ്യാപാരികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
പ്ലാസ്റ്റിക് ഇല്ലാതെ കേരളത്തില്‍ വില്‍പ്പന നടത്താന്‍ കഴിയില്ലെന്ന് വ്യാപാരികള്‍ കോഴിക്കോട് ചേര്‍ന്ന് സംസ്ഥാന സമിതി എക്‌സിക്യൂട്ടീവ് യോഗത്തില്‍ അറിയിച്ചു. നിരോധനം വന്‍കിട കച്ചവടക്കാരെ സഹായിക്കാനാണെന്ന് വ്യാപാരികള്‍ പറഞ്ഞു. നിരോധനം നടപ്പിലാക്കി നടപടി ആരംഭിച്ചാല്‍ തൊട്ടടുത്ത ദിവസം മുതല്‍ സമരം ആരംഭിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസുറുദ്ദീന്‍ പറഞ്ഞു.
ബദല്‍ സംവിധാനം വരെ നിലവിലെ സ്ഥിതി തുടരാന്‍ അനുവദിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. അതിനിടെ എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്‍പ് പാലക്കാട് നിന്നെത്തിയ വ്യാപാര വ്യവസായി നേതാക്കളും കോഴിക്കോട്ടെ പ്രവര്‍ത്തകരും തമ്മില്‍ കൈയാങ്കളി ഉണ്ടായി.സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയ പാലക്കാട്ടെ പ്രവര്‍ത്തകരെ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് ടി നസറുദ്ദീന്‍ വിഭാഗം നിലപാടെടുത്തതൊടെയാണ് മണിക്കൂറോളം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here