തോക്കും പട്ടാളവുമുണ്ടെങ്കില്‍ എന്തും ആകാമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതരുത്: സി ദിവാകരന്‍ എംഎല്‍എ

തോക്കും പട്ടാളവുമുണ്ടെങ്കില്‍ എന്തും ആകാമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതരുതെന്ന് സി ദിവാകരന്‍ എംഎല്‍എ. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഭരണഘടനയ്ക്കായി സമരം ചെയ്യുന്ന ആളുകള്‍ രക്തസാക്ഷികളായി മാറിയിരിക്കുന്നു. അവര്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ രക്തസാക്ഷികാണ്. മിക്ക സംസ്ഥാനങ്ങളിലും ജനകീയ സമരം ഉണ്ടാകുന്നു. സമകാലീന രാഷ്ട്രീയ രംഗത്ത് ഒരിക്കലും കാണാത്തതുപോലെ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങുകയാണ്. ജനാധിപത്യ വിരുദ്ധമായ നിയമം പിന്‍വലിക്കണം.
ഭരണഘടന രൂപീകരിച്ചപ്പോള്‍ നരേന്ദ്ര മോദിയുടെ പാര്‍ട്ടി എവിടെയായിരുന്നു ? സ്വാതന്ത്ര്യ സമരത്തില്‍ ഇവര്‍ക്ക് എന്ത് പങ്കുണ്ട്? ഇവര്‍ക്ക് എന്ത് അവകാശമാണുള്ളത് ഭരണഘടന ഭേദഗതി ചെയ്യാന്‍? ഇതാണ് ഇന്ത്യയിലെ ജനങ്ങള്‍ ചോദിക്കുന്നത്. കേരളത്തെ കാത്ത് നില്‍ക്കുകയാണ് ഇന്ത്യ. കേരളത്തിലെ നിലപാടുകള്‍ ഇതുവരെ ശക്തമാണ്. ഇനിയും മുന്നോട്ട് പോകണം. കേരളത്തിലെ ജനത ആഗ്രഹിക്കുന്നത് എല്ലാവരും ഒറ്റക്കെട്ടായി ഇക്കാര്യത്തില്‍ നില്‍ക്കണമെന്നാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here