അനാഥാലയത്തിലെ മുസ്ലിം ബാലന്മാരെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസിന്റെ ലൈംഗികാതിക്രമം; ഞെട്ടിക്കുന്ന റിപ്പോർട്ട്

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തു എന്നാരോപിച്ച് ഉത്തർപ്രദേശിൽ അനാധരായ മുസ്ലിം ബാലന്മാരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് റിപ്പോർട്ട്. ഇവർക്കൊപ്പം അനാഥാലയത്തിലെ വൃദ്ധനായ അധ്യാപകനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചു എന്നും മർദ്ദനത്തെത്തുടർന്ന് ബാലന്മാരുടെ മലദ്വാരത്തിലൂടെ രക്തസ്രാവം ഉണ്ടായെന്നും ‘ദി ടെലഗ്രാഫ്’ ആണ് റിപ്പോർട്ട് ചെയ്തത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ സഈദിനെ ഉദ്ധരിച്ചാണ് ടെലഗ്രാഫ് റിപ്പോർട്ട്. 14 മുതൽ 21 വരെ പ്രായക്കാരായ നൂറോളം ബാലന്മാരെ പൊലീസ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഡിസംബർ 20നായിരുന്നു സംഭവം. ഉച്ചതിരിഞ്ഞ് മീനാക്ഷി ചൗക്കിലുണ്ടായ സിഎഎ വിരുദ്ധ പ്രതിഷേധത്തിനു നേർക്ക് പൊലീസ് ലാത്തി വീശി. സമാധാനപരമായ പ്രതിഷേധമായിരുന്നു ഇത്. ലാത്തിച്ചാർജ്ജ് ഉണ്ടായതോടെ ആളുകൾ ചിതറിയോടി. ചിലർ സമീപത്തുണ്ടായിരുന്ന അനാഥാലയത്തിലേക്ക് ഓടിക്കയറി. ഇവരെ പിന്തുടർന്നെത്തിയ പൊലീസ് അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളെയും അധ്യാപകനെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ കുട്ടികളോ അധ്യാപകനോ പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടില്ലായിരുന്നു എന്നാണ് പ്രദേശവാസി സാക്ഷ്യപ്പെടുത്തുന്നത്.
മർദ്ദനത്തിനു ശേഷം അധ്യാപകനെയും കുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് മർദ്ദ്നത്തിൻ്റെ ക്രൂരത വർധിപ്പിച്ച പൊലീസ് ബാലന്മാരെ ലൈംഗിക പീഡനത്തിനും ഇരയാക്കി. ചില പൊലീസുകാർ കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു. ഉറങ്ങാൻ അനുവദിക്കാതെ, കുടിക്കാൻ വെള്ളം നൽകാതെ, ശൗചാലയത്തിൽ പോവാൻ അനുവദിക്കാതെയായിരുന്നു പൊലീസിൻ്റെ പീഡനം. മുട്ടുകുത്തി നിർത്തിയാണ് പൊലീസ് ബാലന്മാരെ മർദ്ദിച്ചത്.
മൂന്നു ദിവസത്തെ നിരന്തര പീദനത്തിനു ശേഷം പൊലീസ് ഇവരിൽ ചിലരെ വിട്ടയച്ചു. അപ്പോഴേക്കും ഈ വിദ്യാർത്ഥികളൊക്കെ മാനസികമായി തകർന്നിരുന്നു. ജീവിതത്തോടു തന്നെ ഭയവുമായാണ് ഇവർ പുറത്തിറങ്ങിയത്. ഇവർക്കൊപ്പം അറസ്റ്റിലായ 10 വിദ്യാർത്ഥികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ലഹള ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്.
സംഭവത്തിനു ശേഷം അനാഥാലയം അടച്ച് എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങി. പൊലീസിൻ്റെ ഈ ക്രൂര നടപടി പുറത്തു പുറത്തുപറഞ്ഞതിന്റെ പ്രതികാരമായി തന്റെ ഫാം ഹൗസും കാറുകളും പൊലീസ് തല്ലിത്തകര്‍ത്തു എന്ന് സഈദ് ടെലഗ്രാഫിനോട് പറഞ്ഞു.
അധ്യാപകനായ മൗലാനാ ആസാദ് റാസ ഹുസൈനിക്കും പൊലീസുകാരുടെ ക്രൂര പീദനങ്ങൾ ഏൽക്കേണ്ടി വന്നു. കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചതിനു ശേഷം അധ്യാപകൻ്റെ കുടുംബത്തോട് സംസാരിക്കാൻ പോയപ്പോൾ, തങ്ങൾക്ക് പേടിയാണെന്നും ഇതൊന്നും പുറത്തു പറയരുതെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞതായി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്തെ മുസ്ലിം കുടുംബങ്ങളൊക്കെ ഭീതിയോടെയാണ് കഴിയുന്നതെന്നും അവർ പറഞ്ഞു.
Story Highlights: CAA, NRC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here