‘കുട്ടിയെ നേരെ പിടിച്ചോളണം, കാറിൽ ബ്ലഡ് ആക്കരുത്’; കാറുടമയിൽ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ് ശ്രീകാര്യത്ത് അപകടത്തിൽപ്പെട്ട യുവതി

തിരുവനന്തപുരം ശ്രീകാര്യത്ത് വാഹനാപകടത്തിൽ പരുക്കേറ്റ അമ്മയേയും കുഞ്ഞിനേയും കാറുടമ ആശുപത്രിയിൽ എത്തിക്കാതെ വഴിയിൽ ഉപേക്ഷിച്ചതായി പരാതി. അപകടത്തിൽ പരുക്കേറ്റ രേഷ്മയാണ് ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും രേഷ്മ ട്വന്റിഫോറിനോട് പറഞ്ഞു.
ഡിസംബർ 28നായിരുന്നു ശ്രീകാര്യത്ത് അപകടം നടന്നത്. രേഷ്മയും കുഞ്ഞും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിലേക്ക് സ്വിഫ്റ്റ് കാർ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ രേഷ്മയും കുഞ്ഞും തെറിച്ചു വീണു. അപകടത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച കാറുടമയെ അതുവഴി ബൈക്കിൽ വരികയായിരുന്ന യുവാക്കൾ തടഞ്ഞു. ആശുപത്രിയിൽ എത്തിക്കണമെന്ന് പറഞ്ഞ് അവർ ബഹളം വച്ചതായി രേഷ്മ പറയുന്നു.
കാറിൽ കയറിയ തന്നോട് കാറിലുണ്ടായിരുന്ന സ്ത്രീ വളരെ മോശമായാണ് പെരുമാറിയത്. കുട്ടിയെ നേരെ പിടിക്കണമെന്നും കാറിൽ ബ്ലഡ് ആക്കരുതെന്നും പറഞ്ഞു. കുഞ്ഞിന്റെ മുഖം റോഡിൽ ഉരഞ്ഞ് സാരമായ പരുക്കേറ്റിരുന്നു. സ്പീഡിൽ പോകാമോ എന്ന് ചോദിച്ചപ്പോൾ തനിക്ക് ഇത്രയേ പറ്റൂ എന്നായിരുന്നു കാറുടമയുടെ പ്രതികരണം. പാതിവഴിയിൽ വണ്ടി നിർത്തി തന്നോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. തുടർന്ന് കുഞ്ഞുമായി വാഹനത്തിൽ നിന്ന് ഇറങ്ങി. അയ്യപ്പൻ എന്ന ഓട്ടോ ഡ്രൈവർ ഇടപെട്ടാണ് തങ്ങളെ ആശുപത്രിയിൽ എത്തിച്ചതെന്നും രേഷ്മ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here