കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍; സുരേഷ് ഗോപിക്കും കുമ്മനം രാജശേഖരനും സാധ്യത
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള പുനഃസംഘടനയാകും നടക്കുക. ജനുവരി 29 ന് ബജറ്റ് സമ്മേളനം ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമം. അതൃപ്തരായ ഘടകക്ഷികളെ അനുനയിപ്പിക്കുക, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുക എന്ന ഫോര്‍മുലയുടെ അടിസ്ഥാനത്തിലായിരിക്കും പുനഃസംഘടന.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയില്‍ ജെഡിയുവിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. നിതീഷ് കുമാറിന്റെ വിശ്വസ്തനായ രാം ചന്ദ്ര പ്രസാദ് സിംഗ് ആകും ജെഡിയുവിന്റെ ക്യാബിനറ്റ് മന്ത്രി. പാര്‍ട്ടിക്ക് ലഭിക്കുന്ന സഹമന്ത്രി സ്ഥാനത്ത് ലോക്‌സഭാംഗമായ രാജീവ് രഞ്ജന്‍ സിംഗ് എത്തും. രണ്ട് ക്യാബിനറ്റ് മന്ത്രിമാരെയും രണ്ട് സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരെയും ആറില്‍ താഴെ സഹമന്ത്രിമാരെയും നിയോഗിക്കാനാണ് ഇപ്പോള്‍ ബിജെപിയില്‍ ധാരണ.
അമിത് ഷായുടെ വിശ്വസ്തനായ ഭൂപേന്ദര്‍ യാദവ് അടക്കമുള്ളവരാകും ബിജെപിയില്‍ നിന്ന് മന്ത്രിസഭയില്‍ എത്തുക. മലയാളിയായ ഒരാള്‍ മന്ത്രിസഭയില്‍ എത്തുമെന്ന് സൂചനയുണ്ട്. സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖരന്‍ തുടങ്ങിയ പേരുകളാണ് പരിഗണനയില്‍. സംസ്ഥാന അധ്യക്ഷ പദവിയില്‍ നിയോഗിക്കപ്പെട്ടില്ലെങ്കില്‍ കമ്മനം രാജശേഖരനാകും മന്ത്രിസഭയില്‍ എത്താന്‍ സാധ്യത. കര്‍ണാടകയില്‍ നിന്നും ഒഴിവ് വരുന്ന സീറ്റില്‍ കുമ്മനത്തെ രാജ്യസഭയില്‍ എത്തിക്കാനാകും തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here