ചന്ദ്രശേഖർ ആസാദിനെ ജയിലിൽ അടച്ചത് ഒരു കാരണവും കൂടാതെ; എത്രയും വേഗം എയിംസിൽ പ്രവേശിപ്പിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ ജയിലിൽ അടച്ചത് ഒരു കാരണവും കൂടാതെയാണെന്നും എത്രയും വേഗം എയിംസിൽ പ്രവേശിപ്പിക്കണമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. എതിർപ്പുകൾ രേഖപ്പെടുത്തുന്നവരെ അടിച്ചമർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളാണ് ആസാദിനെ തിഹാർ ജയിലിൽ അടച്ചതെന്നും പ്രിയങ്ക പറഞ്ഞു. ഇത്തരം സമീപനം ഭീരുത്വമാണെന്നും പ്രിയങ്ക വ്യക്തമാക്കി.
ചന്ദ്രശേഖർ ആസാദിന്റെ ജീവൻ അപകടത്തിലാണെന്ന് വ്യക്തമാക്കി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ഹർജിത് സിംഗ് ഭാട്ടിയ രംഗത്തെത്തിയിരുന്നു. ആസാദിന് ഏത് നിമിഷവും ഹൃദയാഘാതമുണ്ടായേക്കാമെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു. ട്വീറ്റുകളിലൂടെയാണ് ആസാദിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർ വിശദീകരിച്ചത്. ആഴ്ചതോറും ഫ്ളെബോടോമി ആവശ്യമുള്ള രോഗം ആസാദിന് പിടിപെടുകയാണെന്നും ഒരു വർഷമായി ചികിത്സയിലാണെന്നും ഡോക്ടർ പറഞ്ഞിരുന്നു.
ഡൽഹി ജുമാ മസ്ജിദിലെ പ്രതിഷേധത്തിനെ തുടർന്നാണ് ചന്ദ്രശേഖർ ആസാദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 21 ന് ആസാദിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി നിരസിച്ചിരുന്നു. ഇദ്ദേഹത്തെ 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇപ്പോൾ തിഹാർ ജയിലിലാണ് ചന്ദ്രശേഖർ ആസാദ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here