പണിമുടക്കില്‍ നിന്ന് വിനോദസഞ്ചാര മേഖലയെ ഒഴിവാക്കി
തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കില്‍ നിന്നും വിനോദസഞ്ചാര മേഖലയെ ഒഴിവാക്കി. ടൂറിസം സീസണ്‍ ആയതിനാല്‍ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതും ഇതിനകം തന്നെ ബുക്കിംഗ് നടന്ന ഹോട്ടലുകളെയും ഹൗസ് ബോട്ടുകളെയും ബാധിക്കുമെന്നതും ഉള്‍പ്പടെ കണക്കിലെടുത്താണ് നടപടി.
കൂടാതെ വിവിധ ഹോട്ടല്‍, ഹൗസ് ബോട്ട് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനകള്‍ ഇതേ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കിയിരുന്നു.
വിനോദസഞ്ചാര മേഖലയെ ഹര്‍ത്താലില്‍ നിന്നും പണിമുടക്കില്‍ നിന്നും ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത വിവിധ രാഷ്ട്രീയ കക്ഷികളുടെ സര്‍വകക്ഷിയോഗത്തില്‍ ധാരണയായി.
പ്രധാന വിനോദസഞ്ചാര മേഖലകളെ ഹര്‍ത്താലില്‍ നിന്നു പൂര്‍ണമായി ഒഴിവാക്കുക, വിനോദസഞ്ചാരികളുമായി പോകുന്ന വാഹനങ്ങളെയും ഹൗസ് ബോട്ടുകളെയും ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണു ചര്‍ച്ച ചെയ്തത്.
തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പണിമുടക്ക്. അവശ്യസര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദസഞ്ചാര മേഖല കൂടാതെ ശബരിമല തീര്‍ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here