ജെഎൻയു അക്രമം; ഐഷി ഘോഷ് ഉൾപ്പടെ 9 പേരെ അറസ്റ്റ് ചെയ്യാൻ നീക്കം

ജെഎൻയു അക്രമ സംഭവത്തിൽ ഐഷി ഘോഷ് ഉൾപ്പടെ 9 പേരെ അറസ്റ്റ് ചെയ്യാൻ നീക്കം. ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ 37 പേരോടും ഹാജരാകാൻ പൊലീസ് നിർദേശം നൽകി. അതിനിടെ ആക്രമണ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് വസ്തുത അന്വേഷണസമിതി ആവശ്യപ്പെട്ടു.
ജനുവരി അഞ്ചിന് നടന്ന മുഖം മൂടി ആക്രമണങ്ങളിൽ പ്രതിചേർത്ത ഏഴ് ഇടത് സംഘടന പ്രവർത്തകരെയും രണ്ട് എബിവിപി പ്രവർത്തകരെയുമാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്. ഇവരെ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനും ക്രൈം ബ്രാഞ്ച് നിർദേശം നൽകിയിട്ടുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അറസ്റ്റ് വൈകിക്കേണ്ട എന്നാണ് തീരുമാനം. ഇടത് സംഘടനയിലുള്ള വിദ്യാർഥികളെ ആക്രമിക്കുന്നതിന് ആസൂത്രണം നൽകിയ യൂനിറ്റി എഗെയ്ൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ് ഗ്രൂപ്പിലെ 37 പേർക്കും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാമ്പസിൽ ആക്രമണം നിയന്ത്രിച്ചതും അക്രമികൾക്ക് രക്ഷപെടാനുള്ള വഴിയൊരുക്കിയതും ഈ വാട്‌സാപ്പ് ഗ്രൂപ്പ് ആണെന്നാണ് കണ്ടെത്തൽ.
Read Also : ‘പൊലീസിന്റേത് എബിവിപിയുടെ ഭാഷ്യം’; ഡൽഹി പൊലീസിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ
അതിനിടെ മുഖം മൂടി ആക്രമണം ആസൂത്രിതമാണെന്ന് കോൺഗ്രസിൻറെ വസ്തുതാ അന്വേഷണ സമിതി കണ്ടെത്തിയത്. സമരം നേരിടുന്നതിൽ മാനവ വിഭവ ശേഷി മന്ത്രാലയത്തിനും വിസിക്കും ഗുരുതര വീഴ്ചയുണ്ടായെന്ന് വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അക്രമി സംഘം ക്യാമ്പസിൽ കടന്നത് വിസി, ഹോസ്റ്റൽ വാർഡൻ എന്നിവരുടെ ഒത്താശയോടെയാണെന്നും, ആക്രമണ പരമ്പരയിൽ ഇടത് വിദ്യാർത്ഥി സംഘടനകളെയും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. സോണിയാ ഗാന്ധിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ജ്യുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് സമിതി ആവശ്യപ്പെടുന്നു.
Story Highlights- JNU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here