രഞ്ജി ട്രോഫി: പഞ്ചാബിന് ബാറ്റിംഗ് തകർച്ച; രണ്ട് വിക്കറ്റ് ശേഷിക്കെ ജയിക്കാൻ വേണ്ടത് 45 റൺസ്

കേരളവും പഞ്ചാബും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ട് വിക്കറ്റ് ശേഷിക്കെ പഞ്ചാബിനു ജയിക്കാൻ വേണ്ടത് 47 റൺസാണ്. 144 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് 101 റൺസെടുക്കുന്നതിനിടെ 8 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ജലജ് സക്സേന കേരളത്തിനായി 6 വിക്കറ്റുകൾ വീഴ്ത്തി. സിജോമോനാണ് ബാക്കിയുള്ള രണ്ട് വിക്കറ്റുകൾ നേടിയത്.
ഓപ്പണർ രോഹൻ മർവാഹ റണ്ണൊന്നുമെടുക്കാതെ പുറത്തായതിനു ശേഷം സൻവീർ സിംഗ് (18), ഗുർകീരത് സിംഗ് മാൻ (18) എന്നിവർ മാത്രമാണ് പഞ്ചാബ് നിരയിൽ പിടിച്ചു നിന്നത്. മൻദീപ് സിംഗ് (10), അന്മോൾപ്രീത് സിംഗ് (0), അഭിഷേക് ശർമ (0), അന്മോൾ മൽഹോത്ര (14), വിനയ് ചൗധരി (10) എന്നിവർ സക്സേനക്കും സിജോമോനും മുന്നിൽ കീഴടങ്ങി. 17 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്ന മയങ്ക് മാർക്കണ്ഡെയിലാണ് പഞ്ചാബിൻ്റെ പ്രതീക്ഷ. മാർക്കണ്ഡെയ്ക്കൊപ്പം സിദ്ധാർത്ഥ് കൗൾ (5) ആണ് ക്രീസിൽ.
രണ്ടാം ഇന്നിംഗ്സിൻ്റെ ആദ്യ സെഷനിൽ തന്നെ 136 റൺസെടുത്ത് കേരളം പുറത്തായിരുന്നു. മൂന്നാം ദിനം ആരംഭിക്കുമ്പോൾ കേരളം രണ്ടാം ഇന്നിംഗ്സിൽ 88/5 എന്ന നിലയിലായിരുന്നു. 20 റൺസ് കൂടി ചേർക്കുമ്പോഴേക്കും കേരളത്തിന് ആറാം വിക്കറ്റ് നഷ്ടമായി. 27 റൺസെടുത്ത അസ്‌ഹറുദ്ദീനെ സിദ്ധാർത്ഥ് കൗൾ ക്ലീൻ ബൗൾഡാക്കി. വാലറ്റത്തിനെ ചുരുട്ടിക്കെട്ടി ബാക്കി നാലു വിക്കറ്റുകൾ കൂടി കൗൾ തന്നെ സ്വന്തമാക്കി. ജലജ് സക്സേന (4), സിജോമോൻ ജോസഫ് (0), നിധീഷ് എംഡി (4), ബേസിൽ തമ്പി (0) എന്നിവർ കൗളിനു മുന്നിൽ വേഗം കീഴടങ്ങി. 136ന് കേരളം ഓൾ ഔട്ടാകുമ്പോൾ ആദ്യ ഇന്നിംഗ്സിലെ പോലെ രണ്ടാം ഇന്നിംഗ്സിലും സൽമാൻ നിസാർ (28) പുറത്താവാതെ നിന്നു.
Story Highlights: Ranji Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here