മോദിക്കെതിരെ സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടും; ബിജെപി നേതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഉത്തർപ്രദേശിലെ ബിജെപി നേതാവ് രഘുരാജ് സിംഗ്. ഒരു ശതമാനം ആളുകൾ മാത്രമാണ് പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നതെന്നും അവർ നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് നമ്മുടെ നേതാക്കൾക്കെതിരെ മൂർദ്ദാബാദ് വിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ മുദ്രാവാക്യങ്ങൾ മുഴക്കുന്നവരെ ഞാൻ ജീവനോടെ കുഴിച്ചുമൂടും. ഒരു ശതമാനം ആളുകൾ മാത്രമാണ് പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത്. അവർ ഇന്ത്യയിൽ താമസിച്ച്, നമ്മുടെ നികുതിപ്പണം ഉപയോഗിച്ച്, നമ്മുടെ നേതാക്കൾക്കെതിരേ മൂർദ്ദാബാദ് വിളിക്കുകയാണ്. ഈ രാജ്യം എല്ലാവർക്കും വേണ്ടിയുള്ളതാണ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുഴക്കുന്ന മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാകില്ല”- രഘുരാജ് സിംഗ് പറഞ്ഞു.
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെയും മന്ത്രി ചില പരാമർശങ്ങൾ നടത്തി. നെഹ്റുവിൻ്റെ ജാതി ഏതായിരുന്നു എന്ന് ചോദിച്ച അദേഹം നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന സർവകലാശാല വിദ്യാർത്ഥികൾക്കെതിരെയും രംഗത്തെത്തി.
അതേ സമയം, ബിജെപി ഇദ്ദേഹത്തിൻ്റെ പ്രസ്താവന തള്ളിയിട്ടുണ്ട്. രഘുരാജ് സിംഗ് ഒരു മന്ത്രിയോയോ എംഎൽഎയോ അല്ലെന്നും പറഞ്ഞത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ബിജെപി വക്താവ് ചന്ദ്രമോഹൻ പറഞ്ഞു.
Story Highlights: Narendra Modi, Yogi Adityanath, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here