പൗരത്വ നിയമഭേദഗതി; പാലക്കാട് നഗരസഭയിൽ വീണ്ടും സംഘർഷം

പാലക്കാട് നഗരസഭയിൽ പൗരത്വ നിയമഭേദഗതിയെച്ചൊല്ലി വീണ്ടും സംഘർഷം. കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാനെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞതോടെ പരസ്പരം കയ്യാങ്കളിയായി. ഇതിനിടെ ബിജെപി കൗൺസിലർ എൻ ശിവരാജനും സിപിഐഎം അംഗം രഘുനാഥനും നിലത്തേക്ക് വീണത് സംഘർഷം രൂക്ഷമാക്കി.
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പാലക്കാട് നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം നടന്നത്. കൗൺസിൽ യോഗം നടത്താൻ അനുവദിക്കാതെ വൈസ് ചെയർമാൻ സി കൃഷ്ണകുമാറിനെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവെച്ചു. ഒരു മണിയോട് കൂടി കൗൺസിൽ അവസാനിപ്പിച്ച് കൃഷ്ണണകുമാർ പുറത്തിറങ്ങാൻ ശ്രമിച്ചതോടെ കയ്യാങ്കളിയായി. ഇതിനിടെ ബിജെപി അംഗം എൻ ശിവരാജനും, സിപിഐഎം അംഗം രഘുനാഥനും നിലത്തേക്ക് വീഴുകയായിരുന്നു. ശിവരാജനെ തള്ളിയിട്ടത് വൈസ് ചെയർമാൻ തന്നെയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കഴിഞ്ഞ കൗൺസിലിൽ സിപിഐഎം അംഗം അബ്ദുൾ ഷുക്കൂർ കൊണ്ടുവന്ന പ്രമേയത്തെ യുഡിഎഫും പിന്തുണക്കുകയായിരുന്നു. സിപിഐഎമ്മും യുഡിഎഫും ഒന്നിച്ചാൽ പ്രമേയം പാസാക്കും.
നേരത്തെ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ കൗൺസിലർ എൻ ശിവരാജൻ നിയമഭേദഗതിക്കെതിരായ പ്രമേയം വലിച്ച് കീറിയതോടെ കൈയാങ്കളി ഉണ്ടായിരുന്നു. നഗരസഭക്ക് അധികാരമില്ലാത്ത കാര്യത്തിലാണ് സിപിഐഎം പ്രമേയവുമായി വന്നതെന്ന നിലപാടിലാണ് ബിജെപി. മറ്റ് പല വിഷയങ്ങളിലും പ്രമേയം അവതരിപ്പിച്ചിട്ടുള്ള ബിജെപിക്കാർ പൗരത്വ ബില്ലിൽ മാത്രം വിയോജിപ്പ് കാണിക്കുന്നതെന്തിന് എന്ന മറുചോദ്യമാണ് യുഡിഎഫ് ഉയർത്തിയത്.
സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് സിപിഐഎം അംഗം അബ്ദുള്‍ ഷുക്കൂര്‍ ആണ് പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം കൊണ്ടുവന്നത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബില്‍ തള്ളിക്കളയണമെന്ന് സിപിഐഎം അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രമേയത്തെ പിന്തുണച്ച് യുഡിഎഫും രംഗത്തെത്തി. ബിജെപി അംഗം എന്‍ ശിവരാജന്‍ പ്രമേയം വലിച്ച് കീറിയതോടെ തര്‍ക്കം കൈയാങ്കളിയിലെത്തുകയായിരുന്നു.
Story Highlights: BJP, CAA, NRC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here