ആ മുഖംമൂടി യുവതി കോമൾ ശർമ്മ തന്നെ; ഡൽഹി പൊലീസ് നോട്ടീസ് അയച്ചുവെന്ന് റിപ്പോർട്ട്

മുഖംമൂടിയണിഞ്ഞ് ജെഎൻയു അക്രമത്തിൽ പങ്കെടുത്ത യുവതി എബിവിപി പ്രവർത്തക കോമൾ ശർമ്മ തന്നെയെന്ന് ഡൽഹി പൊലീസ്. മുഖംമൂടി ധാരിയായ യുവതി താനാണെന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്നു കാട്ടി കോമൾ പരാതിപ്പെട്ടതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. അതേ സമയം, കോമൾ ശർമ്മ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ദി വയർ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അക്രമവുമായി ബന്ധപ്പെട്ട് കോമൾ ശർമക്കൊപ്പം അക്ഷത് അവസ്തി, രോഹിത് ഷാ എന്നീ രണ്ട് എബിവിപി പ്രവർത്തകർക്കു കൂടി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആണെന്നും അവരെ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ലെന്നുമാണ് ഡൽഹി പൊലീസ് പറയുന്നത്.
അക്ഷത് അവസ്തിയും രോഹിത് ഷായും ഇന്ത്യ ടുഡേ ഒളി ക്യാമറ ഓപ്പറേഷനിൽ കുടുങ്ങി തങ്ങൾ എബിവിപി പ്രവർത്തകരാണെന്നും അക്രമത്തിൽ പങ്കെടുത്തിരുന്നു എന്നും വെളിപ്പെടുത്തിയിരുന്നു.
ദേശീയ വനിതാ കമ്മീഷനാണ് കോമൾ ശർമ്മ പരാതി നൽകിയത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള മുഖം മറച്ച യുവതി താനല്ലെന്നും ഇത് മനഃപൂർവ്വം തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും കോമൾ വനിതാ കമ്മീഷനോട് പരാതിപ്പെട്ടു. വ്യാജ പ്രചരണത്തിനു പിന്നിൽ അക്രമിയെന്ന് മുദ്രകുത്താനുള്ള ശ്രമമാണെന്നും സംഭവം തന്നെ മാനസികമായി തകർത്തെന്നും കോമൾ പരാതിയിൽ സൂചിപ്പിച്ചു.
Story Highlights: ABVP, JNU Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here