കുട്ടികൾക്കെതിരെയുളള ലൈംഗികാതിക്രമം തടയാൻ ബോധവത്ക്കരണ പരിപാടിക്ക് രൂപം നൽകി കേരള പൊലീസ്
കുട്ടികൾക്കെതിരെയുളള ലൈംഗികാതിക്രമം തടയാൻ കേരള പൊലീസ് പുതിയ പദ്ധതിക്ക് രൂപം നൽകി. രണ്ടര മാസം നീളുന്ന ബോധവത്ക്കരണ പരിപാടിക്ക് മാലാഖ എന്നാണ് പേരിട്ടിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിമാർക്കാണ് ബോധവത്ക്കരണ പരിപാടികളുടെ മേൽനോട്ട ചുമതല.
കുട്ടികൾക്കെതിരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ്, മാലാഖ എന്ന പേരിൽ ബോധവൽക്കരണ പരിപാടിക്ക് സംസ്ഥാന പൊലീസ് രൂപം നൽകിയത്. രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലർത്തുന്ന രക്ഷകർത്താക്കൾ, അധ്യാപകർ, ബന്ധുക്കൾ, പൊലീസുദ്യോഗസ്ഥർ, ഡോക്ടർമാർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് ബോധവൽക്കരണം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
ഈ മാസം 15 മുതൽ മാർച്ച് 31 വരെ നീളുന്ന തരത്തിലാണ് വിവിധ തരത്തിലുളള പരിപാടികൾ സംഘടിപ്പിക്കുന്നത്. അതത് ജില്ലകളിലെ പൊലീസ് മേധാവിമാർക്കാണ് പരിപാടികളുടെ മേൽനോട്ട ചുമതല. കുട്ടികൾക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ സന്ദേശങ്ങൾ പതിപ്പിച്ച ‘വാവ എക്‌സ്പ്രസ്’ എന്ന പേരിലുളള പ്രചരണ വാഹനം സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് ബോധവത്ക്കരണം നടത്തും. പൊലീസിന്റെ ജനമൈത്രി ബീറ്റ് ഓഫീസർമാർ വഴി വീടുവീടാന്തരം ഇത്തരം അവബോധ സന്ദേശങ്ങൾ എത്തിക്കാനും പദ്ധതിയുണ്ട്. സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും പരിപാടിയുടെ ഭാഗമാകണമെന്നും ഡിജിപി നിർദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here