ജനമനസിലെ ജ്വലിക്കുന്ന നക്ഷത്രം; ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് രണ്ട് വർഷം

ജനമനസിലെ ജ്വലിക്കുന്ന നക്ഷത്രം ഒരേയൊരു ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ട് വർഷം. അയഞ്ഞ ഖദർ ഷർട്ടുമിട്ട്, ചീകിയൊതുക്കാതെ അലക്ഷ്യമായിട്ട മുടിയുമായി, ആൾക്കൂട്ടത്തിനിടയിൽ മാത്രം ജീവിച്ച് ജീവിച്ച് എരിഞ്ഞുതീർന്ന ജനകീയ രാഷ്ട്രീയ നേതാവ്. പുതുപ്പള്ളിക്കാരുടെ കൂഞ്ഞൂഞ്ഞ് ജനസമ്പർക്കം നിർത്തിയിട്ട് 2 വർഷമായിരിക്കുന്നു.
ആൾക്കൂട്ടത്തെ അടയാളമാക്കി സഞ്ചരിച്ച 5 രാഷ്ട്രീയ പതിറ്റാണ്ടിനിടെ ഉമ്മൻ ചാണ്ടിയെ തേടിയെത്തിയത് ആരും മോഹിക്കുന്ന സുപ്രധാന അധികാരസ്ഥാനങ്ങളായിരുന്നു. യുഡിഎഫ് കൺവിനർ, കെപിസിസി പ്രസിഡന്റ്, ആഭ്യന്തര, ധനകാര്യ വകുപ്പ് മന്ത്രിസ്ഥാനങ്ങൾ, പ്രതിപക്ഷ നേതാവ്, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം, അതിനുമപ്പുറം, കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായത് രണ്ടു തവണ. പ്രതിസന്ധികളേയും അതിരൂക്ഷ വിമർശനങ്ങളേയും ചെറുപുഞ്ചിരിയോടെ നേരിട്ട രാഷ്ട്രതന്ത്രജ്ഞൻ.
സുഹൃത്തുക്കളുടേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ഒ.സി. ഉമ്മൻചാണ്ടിയെന്നാൽ ഒരു വികാരമാണ്. എതിരാളികൾക്ക് പോലും അനിഷേധ്യനായ നേതാവ്.
തേടിയെത്തിയവരെയെല്ലാം ചേര്‍ത്തുപിടിച്ച നേതാവ്, ഈ പ്രതിച്ഛായയാണ് കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത. 1977ൽ തൊഴില്‍ വകുപ്പ് മന്ത്രി, 1981 ല്‍ ആഭ്യന്തരമന്ത്രി, 1991 ല്‍ ധനമന്ത്രി, 2004 ലും 2011ലുമായി രണ്ടു തവണ മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ അധികാരത്തിന്റെ ജനകീയവല്‍ക്കരണം നമ്മൾ കണ്ടു.
വിവാദങ്ങളും എതിർശബ്ദങ്ങളും ഉയർന്നപ്പോഴും തളരാതെയായിരുന്നു അദ്ദേഹത്തിന്റെ മുന്നേറ്റം. അടിമുടി കോണ്‍ഗ്രസുകാരൻ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രശാലിയായ നേതാക്കളിൽ ഒരാളാണ് അദ്ദേഹം . പുതുപ്പള്ളി സെയ്ന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ സ്മൃതികുടീരത്തിലേക്ക് ജനപ്രവാഹമാണ്. ഒരു രാഷ്ട്രീയ നേതാവ് മരണശേഷം ആരാധക മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന അപൂർവ കാഴ്ചക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്.
Story Highlights : Second death anniversary of Oommen Chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here