പൗരത്വ പട്ടിക; പുതുക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ
സംസ്ഥാനത്ത് പൗരത്വപട്ടിക പുതുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കാരിന്റെ മുന്നറിയിപ്പ്. പൗരത്വപട്ടികാ നടപടികൾ സർക്കാർ നിർത്തി വെച്ചിരിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും സർക്കാർ നിർദേശിച്ചു. പൊതുഭരണവകുപ്പ് സെക്രട്ടറി ജില്ലാ കലക്ടർമാർക്ക് അയച്ച ഉത്തരവിലാണ് മുന്നറിയിപ്പ് നിർദേശം.
പൗരത്വപട്ടിക പുതുക്കുന്നതിനായി വിവരശേഖരണത്തിന് അധ്യാപകരെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി തഹസില്‍ദാർ പ്രധാനാധ്യാപകര്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച നോട്ടീസ് വിവാദമായതോടെയാണ് സർക്കാർ നിലപാട് കടുപ്പിച്ചത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ സംബന്ധിച്ച എല്ലാ നടപടികളും സംസ്ഥാനം സ്റ്റേ ചെയ്തിരിക്കുകയാണെന്ന് സർക്കാർ ആവർത്തിച്ചു. എന്നാല്‍, നടപടികളുമായി മുന്നോട്ടു പോകുമെന്ന തരത്തില്‍ ചില ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് അനാവശ്യ ആശങ്കക്ക് വഴിയൊരുക്കിയെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി ജില്ലാ കലക്ടർമാർക്ക് അയച്ച അടിയന്തര സന്ദേശത്തില്‍പ്പറയുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന വിധം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും സർക്കാർ നല്‍കിയിട്ടുണ്ട്. എന്‍പിആറുമായി ബന്ധപ്പെട്ട് ഒരു നടപടികളും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി ആവർത്തിച്ചു
താമരശ്ശേരി തഹസില്‍ദാറുടെ ഉത്തരവ് ഉയർത്തിക്കാട്ടി പ്രതിപക്ഷവും സർക്കാരിനെതിരെ രംഗത്തു വന്നിരുന്നു.
Story Highlights: NPR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here