എസ്എൻഡിപി യോഗത്തിൽ നിന്ന് വെള്ളാപ്പള്ളി നടേശൻ പണം തട്ടി; ഗുരുതര ആരോപണവുമായി ടി പി സെൻകുമാർ
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഡിജിപി സെൻകുമാർ. എസ്എൻഡിപി യോഗത്തിൽ നിന്ന് വെള്ളാപ്പള്ളി നടേശൻ പണം തട്ടിയെന്ന് സെൻകുമാർ പറഞ്ഞു. എസ്എൻ കോളജുകൾ വഴി എസ്എൻഡിപിക്ക് 1600 കോടി ലഭിച്ചു. ഈ പണം എവിടെയാണന്ന് അറിയില്ല. എൻഎൻഡിപിയിൽ കുടുംബാധിപത്യമാണെന്നും സെൻകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബിഡിജെഎസ് മുൻ ജനറൽ സെക്രട്ടറി സുഭാഷ് വാസുവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
എസ്എൻ ട്രസ്റ്റിന്റെ എല്ലാ പണമിടപാടുകളും അന്വേഷിക്കണമെന്നും സെൻകുമാർ പറഞ്ഞു. വിദ്യാർത്ഥി പ്രവേശനത്തിനും അധ്യാപക നിയമനത്തിനും വൻ അഴിമതിയാണ് നടക്കുന്നത്. വിദ്യാർത്ഥി പ്രവേശനവും അധ്യാപക നിയമനവും വഴി കണക്കറ്റ പണം ലഭിച്ചു. അഡ്മിഷനും നിയമനത്തിനും വാങ്ങിയ പണം കാണാനില്ല. റവന്യു ഇന്റലിജൻസും ആദായ നികുതി വകുപ്പും ഇക്കാര്യങ്ങൾ അന്വേഷിക്കണം. കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയിലെ പണമിടപാട് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നും സെൻകുമാർ പറഞ്ഞു.
എസ്എൻഡിപിയുടെ പല ശാഖകളും വ്യാജമാണ്. വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്നത് ക്രമക്കേടിലൂടെയാണ്. എസ്എൻഡിപി തെരഞ്ഞെടുപ്പുകൾ സുതാര്യമല്ല. എസ്എൻഡിപിയിൽ ജനാധിപത്യമില്ലെന്നും സെൻകുമാർ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here