തട്ടേക്കാട് വനാതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങളില്‍ കാട്ടാന ശല്യം രൂക്ഷം

കോതമംഗലം തട്ടേക്കാട് വനാതിര്‍ത്തിയിലെ ജനവാസകേന്ദ്രങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് ഏക്കറുകണക്കിന് കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. കാട്ടാന ശല്യം തടയാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തട്ടേക്കാട്, പുന്നേക്കാട്, ചേലമല മേഖലയിലെ ജനവാസ കേന്ദ്രങ്ങളായ വെള്ളംകെട്ട്ചാല്‍, കൂരികുളം, ഓടപ്പനാല്‍, കൈതക്കണ്ടം എന്നീ പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായത്. തുണ്ടം വനമേഖലയില്‍ നിന്ന് കൂട്ടിക്കല്‍ വഴി പെരിയാര്‍ വട്ടം കടന്നാണ് കാട്ടാനകള്‍ എത്തുന്നത്. പുന്നേക്കാട്, തട്ടേക്കാട് റോഡിലും ആനകള്‍ തമ്പടിക്കുന്നത് പതിവായതോടെ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള വഴിയാത്രക്കാര്‍ ഭീതിയിലാണ്.
പ്രദേശവാസികളുടെ പരാതികളെ തുടര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി എംഎല്‍എയുടെയും കോതമംഗലം ഡിഎഫ്ഒ എസ് ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തില്‍ സംഘം പ്രശ്‌നബാധിത സ്ഥലത്തെത്തി. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ്‌നല്‍കി. ഇപ്പോള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഉള്ള ആനകളെ വനത്തിലേക്ക് തുരത്തി, ആവശ്യമുള്ളയിടത്ത് വൈദ്യുതി വേലി നിര്‍മിക്കാനും, രാത്രികാലങ്ങളില്‍ പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here