ജമ്പോ പട്ടികയാണെങ്കില്‍ താന്‍ സ്ഥാനം ഒഴിയും; മുല്ലപ്പള്ളി രാമചന്ദ്രന്
തന്റെ നിലപാടിനെ പൂര്‍ണമായി തള്ളുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന സമിതിയുമായി യോജിച്ച് പോകാനാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഹൈക്കമാന്‍ഡ് നൂറിലധികം അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കുന്നത് ജമ്പോ പട്ടികയാണെങ്കില്‍ താന്‍ സ്ഥാനം ഒഴിയുമെന്ന സൂചനയാണ് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചത്. മുല്ലപ്പള്ളി നിലപാട് കര്‍ശനമാക്കിയതോടെ ഒരിക്കല്‍ അവസാനിപ്പിച്ച പുനഃസംഘടന ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.
പട്ടിക ഉടന്‍ എന്ന് വ്യക്തമാക്കിയ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഇപ്പോള്‍ കേരളത്തിലുള്ള ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ എത്തിയാലേ പ്രഖ്യാപനം നടത്തു എന്നാണ് സൂചിപ്പിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൈമാറിയ പട്ടിക സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം മുല്ലപ്പള്ളിക്ക് കൈമാറിയിരുന്നു. ആവശ്യമായ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പട്ടിക അംഗീകരിക്കാന്‍ മുകള്‍വാസ്നിക്കിന് നല്‍കാനായിരുന്നു നിര്‍ദേശം. മുല്ലപ്പള്ളി പക്ഷേ അതിന് തയാറായില്ല.
മുകള്‍വാസ്നിക്ക് അടക്കമുള്ള നേതാക്കളെ കണ്ട മുല്ലപ്പള്ളി ഹണ്ട്റഡ് പ്ലസ് പട്ടികയുമായി മുന്നോട്ട് പോകാന്‍ താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി. രാജിവയ്ക്കണമെങ്കില്‍ താന്‍ അതിന് തയാറാണെന്ന സന്ദേശമാണ് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ചയെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. അടുത്ത ദിവസം ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഡല്‍ഹിക്ക് വിളിപ്പിക്കാനാണ് തീരുമാനം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് മൂന്ന് ദിവസം ഇവര്‍ ഡല്‍ഹിയില്‍ ഉണ്ടാകും. പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച പട്ടികയില്‍ പുനഃക്രമീകരണം ഉണ്ടാവുമെങ്കിലും അന്തിമ പട്ടിക സംബന്ധിച്ച് ദേശീയ നേതാക്കള്‍കിടയില്‍ ഇപ്പോഴും വ്യക്തതയില്ല.
Story Highlights- Mullappally Ramachandran, HighCommand, kpcc list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here